കെ എസ് ആർ ടി സിയെ ലാഭത്തിലാക്കാനാകില്ല, നഷ്ടം കുറയ്ക്കണം; മുൻമന്ത്രി ആന്റണി രാജു

Dec 27, 2023

seena

കെ എസ് ആർ ടി സിയെ ലാഭത്തിലാക്കാനാകില്ലെന്നും നഷ്ടം കുറയ്ക്കണമെന്നും മുൻമന്ത്രി ആന്റണി രാജു. എല്ലാ സമരങ്ങൾക്കും വഴങ്ങിക്കൊടുത്താൽ കെ എസ് ആർ ടി സി ബാക്കി കാണില്ല. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങൾക്ക് കാരണമാകാൻ കഴിഞ്ഞുവെന്നും പടിയിറങ്ങുന്നത് അഭിമാനത്തോടെയെന്നും ആന്റണി രാജു പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എത്രകാലം മന്ത്രിയായിരുന്നു എന്നതിലല്ല എന്ത് ചെയ്തൂവെന്നതാണ് പ്രധാനം. വിസ്മയ കേസിലെ പ്രതിയായ കിരണിനെതിരെ കർശന നടപടികൾ സ്വീകരിക്കാനും സർവീസിൽ നിന്ന് പുറത്താക്കാനും കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെഎസ്ആർടിസി മാനേജ്മെൻ്റിൽ പ്രൊഫഷണലുകളെ കൊണ്ടുവന്നു. പ്രതീക്ഷിച്ച രീതിയിലുള്ള വെല്ലുവിളികൾ വകുപ്പിൽ നിന്ന് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. കെഎസ് ആർ ടി സി സ്വിഫ്റ്റ് നടപ്പിലാക്കി. ശമ്പള പരിഷ്കരണം പ്രാവർത്തികമാക്കി.

സിംഗിൾ ഡ്യൂട്ടി സംവിധാനം കൊണ്ടുവന്നു. പ്രതിദിന വരുമാനത്തിൽ വർധനവ് വന്നു. 545 പുതിയ ബസുകൾ വാങ്ങി. ഫോൺ പെ സംവിധാനം നടപ്പിലാക്കി. കെഎസ്ആർടിസിയിൽ ആധുനികവത്ക്കരണം നടപ്പിലാക്കി. യൂണിഫോം സംവിധാനം പുനസ്ഥാപിച്ചു.

എ ഐ കാമറ സംവിധാനം നടപ്പിലാക്കി. ഡ്രൈവിംഗ് ലൈസൻസും ആർ സി ബുക്കും സ്മാർട്ട് കാർഡാക്കി. തുടർന്ന് എല്ലാ തലത്തിലും വകുപ്പിലെ സമഗ്രവികസനം ഉറപ്പുവരുത്താനായി എന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങൾക്ക് പോലും മാതൃകയാക്കാവുന്ന പല പരിഷ്കരണങ്ങളും കെഎസ്ആർടിസിയിൽ കൊണ്ടുവരാൻ താൻ മന്ത്രിയായിരുന്ന സമയത്ത് സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

cake tower new
LATEST NEWS