കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ഉൾപ്പെട്ട മാസപ്പടി കേസിൽ കേന്ദ്രസർക്കാരിന്റെ വിശദീകരണം വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഇടപാട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി പരിശോധിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് ചോദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ വിമര്‍ശനം. കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ മുഖ്യമന്ത്രിയുടെ മകൾക്കും അവരുടെ സോഫ്ട് വെയർ സ്ഥാപനത്തിനും ഒരു കോടി 72 ലക്ഷം രൂപ നൽകിയിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായ ഷോൺ ജോർജിന്റെ ഹർജി.
കേന്ദ്ര സർക്കാരിന് കീഴിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹർജിയിൽ ഹൈക്കാടതി കേന്ദ്രസർക്കാരിനോട് നിലപാട് തേടിയിരുന്നു. ഇതിന് കൂടുതൽ സാവകാശം തേടിയപ്പോഴാണ് സിംഗിൾ ബെഞ്ച് അതൃപ്തി അറിയിച്ചത്. സാവകാശം തേടിയ കേന്ദ്ര സർക്കാർ നിലപാട് അനുവദിച്ച കോടതി ഹർജി ഫെബ്രുവരി 5 ലേക്ക് മാറ്റി.

















