തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കിൽ സിംഹത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ചയാണ് സംഭവം. രാജസ്ഥാന്‍ ആല്‍വാര്‍ ബന്‍സൂര്‍ സ്വദേശിയായ പ്രഹ്ലാദ് ഗുജ്ജാര്‍ (34) ആണ് സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സിംഹങ്ങളുടെ കൂടുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തിയ ഇയാള്‍ സെല്‍ഫിയെടുക്കാന്‍ വേണ്ടി ചുറ്റുമതില്‍ ചാടിയിറങ്ങുകയായിരുന്നുവെന്ന് മൃഗശാല അധികൃതര്‍ പറയുന്നു. സുരക്ഷ ജീവനക്കാരന്‍ പ്രഹ്ലാദിനെ വിളിച്ച് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാള്‍ കൂടിന് സമീപത്തേക്ക് ഓടി ചെല്ലുകയായിരുന്നു. ഇതിനിടെ ചാടിവീണ ആണ്‍ സിംഹം പ്രഹ്ലാദിന്റെ കഴുത്തിന് പിടിച്ച് വലിച്ചു കീറുകയായിരുന്നു.
സിംഹത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ സമീപത്തെ മരത്തില്‍ കയറാന്‍ നോക്കിയെങ്കിലും സിംഹം പ്രഹ്ലാദിനെ വലിച്ചിഴച്ചു കൊണ്ടുപോയി. ഓടിയെത്തിയ സുരക്ഷ ജീവനക്കാര്‍ സിംഹത്തെ കൂട്ടിലേക്ക് ഓടിച്ചുകയറ്റിയശേഷം യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മദ്യലഹരിയിലാണ് ഇയാള്‍ സിംഹത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതെന്ന് കരുതുന്നതായി മൃഗശാല അധികൃതര്‍ അറിയിച്ചു.



















