വാഷിങ്ടണ്‍: മൂന്ന് വര്‍ഷത്തിലേറെയായി 17 രോഗികളെ അമിത അളവില്‍ ഇന്‍സുലിന്‍ നല്‍കി കൊലപ്പെടുത്തിയതിനും നിരവധിപ്പേരെ വധിക്കാന്‍ ശ്രമിച്ചതിനും യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ. 2020 നും 2023 നും ഇടയില്‍ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലായി കുറഞ്ഞത് 17 രോഗികളെ കൊന്ന കേസിലാണ് വിധി.
മൂന്ന് കൊലപാതകത്തിലും 19 കൊലപാതകശ്രമങ്ങളിലും ജീവപര്യന്തവും ശിക്ഷ വിധിച്ചു. 41 കാരിയായ ഹെതര്‍ പ്രസ്ഡീ എന്ന പെന്‍സില്‍വാനിയ എന്ന നഴ്‌സാണ് കുറ്റവാളി. 22 രോഗികള്‍ക്ക് വളരെ ഉയര്‍ന്ന തോതിലാണ് ഇന്‍സുലിന്‍ കുത്തിവെച്ചത്. കുറച്ച് ആളുകള്‍ ജോലി ചെയ്യുന്ന സമയത്തും രാത്രി കാല ഷിഫ്റ്റിലും ആണ് രോഗികളില്‍ അമിത അളവില്‍ ഇന്‍സുലിന്‍ നല്‍കിയത്. ഇവരില്‍ പലരും പ്രമേഹം ഇല്ലാത്തവരാണ്. 43 വയസു മുതല്‍ 104 വയസ് വരെയുള്ള രോഗികളിലാണ് ഇവര്‍ ഇത്തരത്തില്‍ ഇന്‍ജക്ഷന്‍ നല്‍കിയത്.
ഒരാളില്‍ അമിതമായി ഇന്‍സുലിന്‍ നല്‍കുന്നത് ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ഹൃദയമിടിപ്പ് വര്‍ധിച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണം സംഭവിക്കുകയുമാണ് ചെയ്യുക.
ഇത്തരത്തില്‍ രണ്ട് രോഗികളെ കൊലപ്പെടുത്തിയതിന് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഇവര്‍ക്കെതിരെ ആദ്യ കുറ്റം ചുമത്തിയത്. തുടര്‍ന്നുള്ള പൊലീസ് അന്വേഷത്തിലാണ് മറ്റ് കൊലപാതകങ്ങളുടേയും ചുരുളഴിയുന്നത്.
രോഗികളോട് വളരെ മോശമായി പെരുമാറുമായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പലപ്പോഴും ഇവരെക്കുറിച്ച് പരാതി പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗികളുമായും മറ്റുള്ളവരുമായുമുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങളും തൃപ്തിയില്ലായ്മയും സ്വന്തം അമ്മയ്ക്കച്ച സന്ദേശങ്ങളിലും ഉണ്ട്.

എന്നാല്‍ കോടതിയില്‍ യാതൊരു കുറ്റബോധവുമില്ലാതെ പ്രസ്ഡീ കുറ്റസമ്മതം നടത്തി. വിചാരണ വേളയില്‍ നിരവധി വൈകാരികമായ നാടകീയ സംഭവങ്ങളും കോടതിയില്‍ നടന്നു. അവള്‍ക്ക് ഭ്രാന്തല്ല, ദുഷിച്ച വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് പ്രസ്ഡീ കൊലപ്പെടുത്തിയ ഒരാളുടെ ബന്ധു വിളിച്ചു പറഞ്ഞു. 2018 മുതല്‍ 2023 വരെ വിവിധ നഴ്‌സിങ് ഹോമുകളില്‍ ഇവര്‍ ജോലി ചെയ്തു.
29 രോഗികളെ ഇതേ രീതിയില്‍ ഇന്‍സുലിന്‍ നല്‍കി ചാള്‍സ് കുല്ലന്‍ എന്നയാള്‍ കൊന്നിരുന്നു. പെന്‍സില്‍വാനിയയിലും ന്യൂജഴ്‌സിയുമുള്ള നഴ്‌സിങ് ഹോമുകളില്‍ ജോലി ചെയ്തിരുന്ന ആളാണ് ഇയാള്‍. ടെക്‌സാസിലെ നഴ്‌സ് വില്യം ഡേവിസ് ഹൃദയ ശസ്ത്രക്രിയക്ക് വിധേയരായ നാലു രോഗികളുടെ രക്ത ധമനിയിലേയ്ക്ക് വായു കുത്തിവെച്ച് കൊലപ്പെടുത്തിയിരുന്നു.



















