ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സിഎഎ പ്രകാരം അപേക്ഷിച്ച ആദ്യഘട്ടത്തിലുവര്‍ക്ക് പൗരത്വം നല്‍കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അപേക്ഷകര്‍ക്ക് അതത് സംസ്ഥാന എംപവേര്‍ഡ് കമ്മിറ്റിയാണ് പൗരത്വം നല്‍കിയതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന് മുന്‍പാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി
പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ മതവിവേചനം നേരിട്ട് ഇന്ത്യയിലെത്തുന്നവര്‍ക്ക് പൗരത്വം നല്‍കാനാണ് ഭേദഗതി കൊണ്ടുവന്നത്. 2019 ഡിസംബറില്‍ നിയമം പാസാക്കിയെങ്കിലും ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇതിന് ചട്ടങ്ങള്‍ രൂപീകരിച്ചത്. മൂന്ന് രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്. ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കാണ് ഭേദഗതി പ്രകാരം പൗരത്വം ലഭിക്കുക. ഇതില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയതിനെതിരെയാണ് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നത്
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍, പൗരത്വ ഭേദഗതി നിയമപ്രകാരം അര്‍ഹരായ അപേക്ഷകര്‍ക്ക് പൗരത്വം നല്‍കുമെന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നു. ബംഗാളില്‍ സിഎഎ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അഭിപ്രായപ്പെട്ടിരുന്നു.
















