ചിറയിൻകീഴ്: താലൂക്കാശുപത്രി മോർച്ചറി പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ. തകരാർ പരിഹരിക്കാനോ പ്രവർത്തനക്ഷമമാക്കാനോ അധികൃതർ ശ്രമിക്കുന്നില്ലെന്ന് ആക്ഷേപം. ഇവിടത്തെ മോർച്ചറി ഒരുസമയം നാല് മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന സൗകര്യം ഉള്ളതാണ്. എന്നാൽ ശീതീകരണസംവിധാനം തകരാറിലായതോടെ മാസങ്ങളായി ഉപയോഗിക്കാൻ കഴിയുന്നില്ല. ഇവിടെ എത്തിക്കുന്ന മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്ക് തിരിച്ചയക്കുകയാണ്. പോസ്റ്റ്മോർട്ടം ആവശ്യമായി വരുന്ന, വൈകീട്ട് മൂന്നിനുശേഷം എത്തിക്കുന്ന മൃതദേഹങ്ങൾ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി തൊട്ടടുത്തദിവസം മാത്രം പോസ്റ്റ്മോർട്ടം നടപടികൾ നടത്തി വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്.
മോർച്ചറി പ്രവർത്തനരഹിതമായതോടെ മൃതദേഹങ്ങൾ മറ്റ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി അയക്കേണ്ട അവസ്ഥയാണ്. മൃതദേഹങ്ങൾ ഒരുദിവസത്തേക്ക് സൂക്ഷിച്ചു വയ് ക്കുന്നതിനായി നിരവധി പേരാണ് പ്രതിദിനം താലൂക്കാശുപത്രിയെ ആശ്രയിച്ചിരുന്നത്.
എന്നാൽ ശീതീകരണ സംവിധാനം പ്രവർത്തനരഹിതമായതോടെ കിലോമീറ്ററുകൾ അകലെയുള്ള ആശുപത്രികളെയോ സ്വകാര്യ ശീതീകരണ സംവിധാനങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. വലിയ തുക ഫീസ് ഈടാക്കിയാണ് സ്വകാര്യ ശീതീകരണസംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. ഇത്തരം ഏജൻസികളെ സഹായിക്കാനായി ആശുപത്രി അധികൃതർ മോർച്ചറിയുടെ പ്രവർത്തനം വൈകിപ്പിക്കുന്നതായാണ് നാട്ടുകാരുടെ ആക്ഷേപം.


















