ആറ്റിങ്ങൽ: പ്രായം ചെന്ന സ്ത്രീകളുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്ന ആൾ ആറ്റിങ്ങൽ പൊലീസിൻ്റെ പിടിയിലായി. കുണ്ടറ പരുത്തൻപാറ മുക്കൂട്
കിഴക്കേമുകളിൽ വീട്ടിൽ ഉരുട്ട് രാജീവ് എന്നു വിളിപ്പേരുള്ള രാജീവ് ആണ് (42) പിടിയിലായത്. ആറ്റിങ്ങൽ തച്ചൂർക്കോണം സ്വദേശിനി 72 കാരിയായ റിട്ട: അദ്ധ്യാപികയെ മക്കളുടെ സുഹൃത്താണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് സ്വർണ്ണകോയിൻ കൊടുത്ത് സ്വർണ്ണത്തിൻ്റെ ക്വാളിറ്റി മനസ്സിലാക്കാനെന്ന വ്യാജേന ഒരു പവൻ വീതമുള്ള മൂന്നു വളകൾ കവർന്നെടുക്കുകയായിരുന്നു.
കൊല്ലത്തെ മകളുടെ വിട്ടിൽ പോകാൻ വന്ന ടീച്ചറെ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിൽ വച്ച് സംസാരിച്ച് പരിചയപ്പെട്ട് കബളിപ്പിച്ച ശേഷമാണ് സ്വർണ്ണം കവർന്നത്.
കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം തുടങ്ങിയ വിവിധ ജില്ലകളിലായി 40 തിൽലധികം തട്ടിപ്പ് കവർച്ച കേസ്സുകൾ ഇയാൾക്കെതിരെയുണ്ടന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി, കിരൺ നാരായൺ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിൻറ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്. മഞ്ചു ലാലിന്റെ നേതൃത്ത്വത്തിൽ ആറ്റിങ്ങൽ എസ്. എച്ച് ഗോപകുമാർ.ജി, എസ്.ഐ സജിത്ത്, എസ്.സി. പി. ഒമാരായ ശരത് കുമാർ, വിഷ്ണുലാൽ, സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തതു. പ്രതി തട്ടിപ്പിലൂടെ കാറും, ബുള്ളറ്റും, സ്വർണ്ണാഭരണങ്ങളും മറ്റു നിരവധി സമ്പാദ്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
2010-ൽ കൊല്ലം റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ മലയാളത്തിലെ ഒരു സിനിമാതാരത്തെ ട്രെയിനിൽവച്ച് പരിചയപ്പെട്ടശേഷം ബിസ്കറ്റ് നൽകി മയക്കി കവർച്ച നടത്തിയ കേസ്സിലും പ്രതിയാണ് രാജീവ്. അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

















