തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരാൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുളത്തിൽ കുളിച്ചതിനു ശേഷമാണ് ഇയാൾക്ക് കടുത്ത പനി തുടങ്ങിയത്. ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു പരിശോധനയ്ക്കു അയച്ചു. ഇതേ കുളത്തിൽ ഇറങ്ങിയവരിൽ നാലു പേർക്കു കൂടി കടുത്ത പനിയുണ്ട്. പ്ലാവറത്തലയിൽ അനീഷ്(26), പൂതംകോട് സ്വദേശി അച്ചു(25), പൂതംകോടിനു സമീപം ഹരീഷ് (27),ബോധിനഗർ ധനുഷ് (26) എന്നിവരാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരിൽ അനീഷിനാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മറ്റുള്ളവർക്കും സമാന ലക്ഷണങ്ങളുള്ളതായിട്ടാണ് വിവരം.
ഈ കുളത്തിൽ കുളിച്ച കണ്ണറവിള പൂതംകോട് അനുലാൽ ഭവനിൽ അഖിൽ (അപ്പു–27) കഴിഞ്ഞ 23ന് ആണ് മരിച്ചത്. മരിക്കുന്നതിന് 10 ദിവസം മുൻപാണ് അഖിലിന് പനി ബാധിച്ചത്. തിരുവനന്തപുരത്തെ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. ആരോഗ്യവകുപ്പ് നിർദേശത്തെത്തുടർന്ന് കണ്ണറവിളയ്ക്കു സമീപത്തെ കാവിൻകുളത്തിൽ ഇറങ്ങുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.

















