പിന്‍വലിച്ച നോട്ട് മാറ്റിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവാവിന് നഷ്ടമായത് 57 ലക്ഷം

Aug 7, 2024

seena

കാസര്‍കോട്: പിന്‍വലിച്ച 1000 രൂപയുടെ നോട്ട് മാറ്റിക്കൊടുക്കാമെന്ന് പറഞ്ഞ് 57 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പള്ളിക്കര മുക്കൂട് കാരക്കുന്നിലെ ബിഎസ് വില്ലയില്‍ ഇബ്രാഹിം ബാദുഷ(33)യുടെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരേ ബേക്കല്‍ പൊലീസ് കേസെടുത്തു. ഹദ്ദാദ് നഗറിലെ സമീര്‍ (ടൈഗര്‍ സമീര്‍), കോട്ടപ്പാറയിലെ ഷെരീഫ്, ഗിരി കൈലാസ് എന്നിവര്‍ക്കും ഇവരെ കൂടാതെ മറ്റ് രണ്ടുപേര്‍ക്കുമെതിരേയാണ് കേസ്.

1000 രൂപയുടെ നോട്ട് മാറ്റിക്കൊടുക്കാന്‍ സ്ഥാപനമുണ്ടെന്നും, ഇതുവഴി നോട്ട് മാറ്റിയെടുത്ത് കോടികള്‍ ലാഭമുണ്ടാക്കാമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2023 ജനുവരി 15നും 2023 ഓഗസ്റ്റ് 30നുമിടയിലാണ് തട്ടിപ്പ് നടന്നത്. പ്രതികള്‍ ലാഭം വാഗ്ദാനം ചെയ്ത് പണം വാങ്ങിയത്. കമ്പനിയുടെ പ്രതിനിധിയെന്ന വ്യാജേന ജീവനക്കാരനെ അയച്ചും നോട്ടെടുക്കാന്‍ വന്ന വാഹനവും വിഡിയോദൃശ്യങ്ങളും കണിച്ചായിരുന്നു തട്ടിപ്പ്.

വ്യാജ കമ്പനി ബേക്കലില്‍ പണമെടുക്കാന്‍ വരണമെങ്കില്‍ ഓണ്‍ലൈനില്‍ ‘സ്ലോട്ട്’ ബുക്ക് ചെയ്യണമെന്നും ഒരിക്കല്‍ ബുക്ക് ചെയ്യാന്‍ 15 ലക്ഷം രൂപ അടയ്ക്കണമെന്നും ധരിപ്പിച്ചു. വാഹനം ബേക്കലിലെത്തി ഒരുമണിക്കൂറിനുള്ളില്‍ പിന്‍വലിച്ച നോട്ടുകള്‍ നല്‍കി, വ്യവസ്ഥപ്രകാരമുള്ള 60 ശതമാനം പുതിയ നോട്ടുകള്‍ വാങ്ങണം. സമയപരിധി കഴിഞ്ഞാല്‍ സ്ലോട്ട് ബുക്കിങ് റദ്ദാകുകയും മുന്‍കൂട്ടി അടച്ച ബുക്കിങ് തുക നഷ്ടപ്പെടുമെന്നും പറഞ്ഞിരുന്നു.

ഇല്ലാത്ത കമ്പനിയുടെ വാഹനം പല പ്രാവശ്യം നോട്ട് കൊണ്ടുപോകാന്‍ എത്തിയെങ്കിലും നോട്ട് കൈമാറിയില്ല. 125 കോടിയുടെ 20 ശതമാനമായ 25 കോടി കിട്ടുമെന്ന കണക്കുകൂട്ടലില്‍ തുടര്‍ന്നും പല പ്രാവശ്യം മൂവര്‍ സംഘം നിര്‍ദേശിച്ച അക്കൗണ്ടുകളിലേക്ക് ‘സ്ലോട്ട്’ എടുക്കാന്‍ ഇബ്രാഹിം തുക കൈമാറി . 40 ലക്ഷം രൂപ പലപ്പോഴായി നിര്‍ദേശിച്ച അക്കൗണ്ടു കളിലേക്ക് ഇങ്ങനെ കൈമാറിയിട്ടുണ്ടെന്നും 17 ലക്ഷം പണമായി നല്‍കിയെന്നും പരാതിക്കാരന്‍ പൊലീസിനോട് പറഞ്ഞു.

cake tower new
LATEST NEWS