റൂഫിംഗ് ഷിംഗിൾസിൻ്റെ ഫ്രാഞ്ചൈസിയും ഏജൻസിയും നൽകാമെന്നും അതിനായി സാധന സാമഗ്രികൾ ഇറക്കി നൽകാമെന്നും വാഗ്ദാനം നൽകി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ ആൾക്കാരിൽ നിന്നായി 18 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം ജില്ലയിൽ പൂയപ്പള്ളി കൊട്ടറ മീയ്യണ്ണൂർ ലാലു ഹൗസിൽ അജി തോമസ് (47)നെയാണ് ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ. ജിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ എസ് ഐമാരായ സജിത്ത്. എസ്, ജിഷ്ണു എം.എസ്, ജി എസ് ഐ സുനിൽ കുമാർ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ മണമ്പൂർ സ്വദേശിയായ മുഹമ്മദ് അഷറഫ്, കൊല്ലം പുനലൂർ സ്വദേശിയായ അനീഫ് വർഗീസ്, വർക്കല വടശ്ശേരിക്കോണം സ്വദേശി തോമസ് പത്രോസ് എന്നിവരിൽ നിന്നായി ഇല്ലാത്ത ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നു. 2023 ൽ ആറ്റിങ്ങൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇന്നലെ ഉച്ചയ്ക്ക് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.


















