ആറ്റിങ്ങൽ: പാലസ് റോഡിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം ആകുന്നു, പുതിയ കലുങ്ക് നിർമ്മാണം ബുധനാഴ്ച ആരംഭിക്കും. മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപത്തെ കലുങ്ക് ഇടിഞ്ഞതാണ് ഇവിടെ പ്രശ്നം സൃഷ്ടിച്ചത്. ഓടയിൽനിന്നുള്ള മലിനജലം ഒഴുകി പോകാതെ റോഡിലൊഴുകാൻ ഇവിടെ മലിനജല കെട്ട് രൂപപ്പെടാനും കാരണമായി.
മഴ ശക്തമായപ്പോഴാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം പാലസ് റോഡിൽ വെള്ളം കെട്ടാൻ തുടങ്ങിയത്. വെള്ളം ഒഴുകിപ്പോകാതെ വന്നതോടെ നഗരസഭാധികൃതർ ഓടയുടെ മൂടിയിളക്കി പരിശോധന നടത്തിയപ്പോൾ കലുങ്ക് അടഞ്ഞതായി കണ്ടെത്തി. റോഡിന്റെ വടക്ക് വശത്തുള്ള ഓടയിൽനിന്നുള്ള വെള്ളം കലുങ്കുവഴി മറുവശത്തേക്ക് കടത്തിവിട്ട് പാർവതീപുരം ഗ്രാമത്തിലൂടെയുള്ള ഓടയിലേക്കാണൊഴുക്കി വിട്ടിരുന്നത്.
കലുങ്ക് തുറക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. കല്ലുകൾ ഇടിഞ്ഞുവീണ് പൂർണമായും തകർന്ന നിലയിലായിരുന്നു. കലുങ്ക് ഇടിഞ്ഞ് അടഞ്ഞതോടെ ഓടയിൽ വെള്ളം നിറഞ്ഞ് റോഡിലേക്കൊഴുകി കെട്ടിക്കിടക്കാൻ തുടങ്ങി. മലിനജലമായതിനാൽ പ്രദേശമാകെ ദുർഗന്ധവും നിറഞ്ഞു. യാത്രക്കാർക്കും വ്യാപാരികൾക്കും ഇത് വലിയ പ്രയാസമുണ്ടാക്കി. റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം എല്ലാദിവസവും നഗരസഭയുടെ വാഹനം ഉപയോഗിച്ച് പമ്പ് ചെയ്ത് മാറ്റിയാണ് ബുദ്ധിമുട്ട് ഒഴിവാക്കിയിരുന്നത്.
ഒ.എസ്.അംബിക എം.എൽ.എ. ഇടപെട്ടതിനെത്തുടർന്ന് ഇവിടെ കലുങ്ക് നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് 10 ലക്ഷം രൂപ അനുവദിച്ചു. ടെണ്ടർ ഏറ്റെടുക്കുവാൻ കരാറുകാർ താൽപര്യം കാട്ടിയില്ല. പണികൾ തുടങ്ങാതിരുന്നത് പ്രതിഷേധങ്ങൾക്കിടയാക്കി. തുടർച്ചയായ മഴയിൽ മാലിന്യ പ്രശ്നം വലിയ പ്രതിസന്ധി സൃഷ്ടിച്ചു. പൊളിഞ്ഞ കലുങ്കിന് സമീപം പുതിയ കലുങ്ക് നിർമിക്കാനാണ് ഇപ്പോൾ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
കലുങ്ക് നിർമാണത്തിനായി 30 മുതൽ നവംബർ 14 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കിഴക്കേ നാലുമുക്കിൽനിന്നു പാലസ് റോഡിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗത്ത് ഗതാഗതം പൂർണമായും തടയും. ചിറയിൻകീഴ്, മണനാക്ക് ഭാഗങ്ങളിൽനിന്ന് വന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾ കച്ചേരിജങ്ഷനിൽ തിരിഞ്ഞ് പോകണം. ഈ ഭാഗത്തേക്ക് തിരിച്ചു പോകുന്ന വാഹനങ്ങളും ഇതേ വഴിയിലൂടെ പോകണം. ചിറയിൻകീഴ്, മണനാക്ക് ഭാഗങ്ങളിൽനിന്നു വരുന്ന സ്വകാര്യബസുകൾക്ക് പാലസ് റോഡുവഴി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്നതിനും തിരിച്ചുപോകുന്നതിനും തടസ്സമുണ്ടാകില്ല.


















