പത്തനംതിട്ട: കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നു ഭക്ഷ്യധാന്യം കടത്തിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നായിരുന്നു വകുപ്പുതല വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത്. ഗോഡൗൺ ചുമതലയുണ്ടായിരുന്ന അനിൽ കുമാർ, ജയദേവ് എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ്.
ഒക്ടോബർ മാസത്തിൽ സിവിൽ സപ്ലൈസ് വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 800 ക്വിൻറൽ അരിയും ഗോതമ്പും കടത്തിയെന്നാണ് എഫ്ഐആർ. 36 ലക്ഷം രൂപയുടെ തിരിമറിയാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥർക്കു പുറമേ ലോറി ഡ്രൈവറേയും പ്രതി ചേർത്തു.

















