ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് ; വോട്ടെണ്ണല്‍ എട്ടിന്

Jan 7, 2025

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്. വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിന് നടക്കും. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഏഴാം നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കും. ഏഴുപത് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.

രാഷ്ട്രീയ ആരോപണങ്ങളും പ്രചാരണ തന്ത്രങ്ങളുമായി കടുത്ത ത്രികോണ മത്സരത്തിനാണ് ഡല്‍ഹി സാക്ഷിയാകുക. തുടര്‍ച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറാന്‍ ശ്രമിക്കുകയാണ് എഎപി (ആംആദ്മി പാര്‍ട്ടി). ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി നിന്നു മത്സരിച്ച കോണ്‍ഗ്രസും എഎപിയും ഇത്തവണ നേര്‍ക്കുനേര്‍ പോരാട്ടം നടത്തുകയാണ്.

ആം ആദ്മി പാര്‍ട്ടി മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് നേരത്തെ തന്നെ പ്രചാരണം തുടങ്ങിയിരുന്നു. 2020ല്‍ എഴുപതില്‍ 62 സീറ്റുകള്‍ നേടിയാണ് എഎപി അധികാരത്തിലേറിയത്.

അതേസമയം, വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പക്രിയകള്‍ എല്ലാം സുതാര്യമായാണ് നടക്കുന്നത്. വേട്ടര്‍മാര്‍ നല്ല ധാരണയുള്ളവരാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

വോട്ടിങ് മെഷീനില്‍ ഉള്‍പ്പടെ ക്രമക്കേട് പ്രായോഗികമല്ല. എന്നാല്‍ ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിലുണ്ട്. പക്ഷെ അടിസ്ഥാന രഹിതമായ പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സുതാര്യമായാണ് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത്. പട്ടിക തയ്യാറാക്കുന്ന ഓരോ ഘട്ടത്തിലും പാര്‍ട്ടികള്‍ക്ക് പങ്കാളിത്തമുണ്ട്. വോട്ടര്‍മാരെ ചേര്‍ക്കുന്നതും ഒഴിവാക്കുന്നതും ചട്ടപ്രകാരമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

ഇവിഎം അട്ടിമറികള്‍ എന്നത് അടിസ്ഥാനരഹിതമാണ്. വോട്ടെടുപ്പിന് മുന്‍പും വോട്ടെടുപ്പിന് ശേഷവും ഇവിഎം പരിശോധിക്കുന്നു. മെഷീന്‍ ആര്‍ക്കും ഹാക്ക് ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പിലും വ്യത്യസ്ത ഫലങ്ങളാണ് വന്നത്. ആരോപണങ്ങള്‍ ഉയര്‍ന്നത് തെറ്റിദ്ധാരണമൂലമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

cake tower new
LATEST NEWS