സമൂഹമാദ്ധ്യമങ്ങളിൽ സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങൾ ചൊരിയുന്നവരെ പിടികൂടാൻനിരീക്ഷണവും പരിശോധനയും പൊലീസ് ശക്തമാക്കി.
അധിക്ഷേപകരമായ വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നതും അവയ്ക്ക് ലൈംഗിക ചുവയുള്ളതും അവമതിപ്പുണ്ടാക്കുന്നതുമായ കമന്റിടുന്നതും കണ്ടെത്താൻ സൈബർ പൊലീസിന് നിർദ്ദേശം നൽകിയതായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു.
പരാതിയില്ലെങ്കിലും ഇത്തരക്കാർക്കെതിരെ കേസെടുക്കാൻ പൊലീസിന് കഴിയും. ലൈംഗിക അധിക്ഷേപമുള്ള കമന്റിട്ടാലോ കുറിപ്പുകൾ ഉണ്ടെങ്കിലോ മൂന്നുവർഷം തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ കുറ്റംചുമത്തി കേസെടുക്കും. മറ്റാരുടെയെങ്കിലും കുറിപ്പിനോ ചിത്രത്തിനോ കമന്റ് ചെയ്യുന്നതും ഈ വകുപ്പിൽപ്പെടും.അധിക്ഷേപങ്ങൾ കണ്ടെത്താനുള്ള പ്രത്യേക സോഫ്‌റ്റ്‌വെയർ സൈബർ പൊലീസിനുണ്ട്.
ഇതുപയോഗിച്ചാണ് പ്രത്യേക ഓപ്പറേഷൻ തുടങ്ങിയത്.ദുരുപയോഗം ചെയ്യാതിരിക്കാൻ അഭിപ്രായങ്ങളും അധിക്ഷേപങ്ങളും വ്യക്തമായി വേർതിരിച്ചായിരിക്കും പൊലീസ് നടപടിയെടുക്കുകയെന്നും മനോജ് എബ്രഹാം പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിന് പൊലീസ് എതിരല്ല. പക്ഷേ, അധിക്ഷേപകരവും ലൈംഗികചുവയുള്ളതുമായ അഭിപ്രായങ്ങളും കമന്റുകളും ചിത്രങ്ങളും വീഡിയോകളും പാടില്ല. വിദ്വേഷ പ്രചാരണം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയവയും കണ്ടെത്തും- മനോജ് എബ്രഹാം പറഞ്ഞു.മജിസ്ട്രേറ്റിനും രക്ഷയില്ലജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റായ വനിതയ്ക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് യൂട്യൂബ് ചാനലിനെതിരെ കേസെടുത്തിരുന്നു.
മജിസ്ട്രേറ്റിന്റെ മാതാവായിരുന്നു പരാതിനൽകിയത്. നെയ്യാറ്റിൻകരയിൽ മജിസ്ട്രേറ്റായിരിക്കെ പാറശാലയിലെ പൊലീസുദ്യോഗസ്ഥനുമായി നടത്തിയ ശബ്ദരേഖ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ പരാമർശിച്ച് ഒരു പൊതുചടങ്ങിൽ ലൈംഗിക ചുവയുളള അധിക്ഷേപം നടത്തിയെന്നാണ് പരാതി.

















