കൊൽക്കത്ത: കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള പ്രശ്നങ്ങൾ സംബന്ധിച്ച വിവാദം ഒരു വശത്തു നിൽക്കുന്നതിനിടെ സഞ്ജു സാംസണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഉറച്ച പിന്തുണ. ഇന്ത്യൻ ടി20 ടീമിന്റെ വിക്കറ്റ് കീപ്പർ ആരെന്ന കാര്യത്തിൽ ഒരു സംശയത്തിനും ഇടമില്ലെന്നും അതു സഞ്ജു സാംസൺ തന്നെയാണെന്നും സൂര്യ പരസ്യമായി തന്നെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ആദ്യ പോരാട്ടത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘നിലവിലെ സാഹചര്യത്തിൽ വിക്കറ്റ് കീപ്പർ ആരാണെന്ന കാര്യത്തിൽ ഒരു ചോദ്യത്തിനും പ്രസക്തിയില്ല. കഴിഞ്ഞ 7, 8 മത്സരങ്ങളിലായി തകർപ്പൻ പ്രകടനമാണ് സഞ്ജു പുറത്തെടുക്കുന്നത്. എന്തൊക്കെ സാധിക്കുമെന്നു അദ്ദേഹം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു’- സൂര്യ പറഞ്ഞു.
ടി20 നായകനായി ചുമതലയേറ്റ ശേഷം സൂര്യകുമാർ മലയാളി താരത്തിനു പിന്തുണ പ്രഖ്യാപിക്കുന്നത് ഇതാദ്യമല്ല. ക്യാപ്റ്റന്റെ ഉറച്ച പിന്തുണയിൽ സഞ്ജു ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ പോരാട്ടത്തിൽ തകർപ്പൻ ഫോമിൽ ബാറ്റ് വീശിയിരുന്നു.
ഒരു കളിയിൽ പ്രകടനം മോശമായാൽ അടുത്ത കളിക്കു പരിഗണിക്കാതെ സഞ്ജുവിനെ തഴയുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഒരു കളി മാത്രം അടിസ്ഥാനമാക്കി നടപടി ഉണ്ടാകില്ലെന്നു ഉറപ്പായതോടെ സഞ്ജു അനായാസം കളിക്കാനും തുടങ്ങി. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ പരമ്പരകളിൽ നിന്നു 3 സെഞ്ച്വറികളാണ് സഞ്ജു നേടിയത്.
രോഹിത് ശർമ ടി20യിൽ നിന്നു വിരമിച്ചതോടെയാണ് സഞ്ജുവിന്റെ സമയം തെളിഞ്ഞത് എന്നുകൂടി പറയാം. ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ സഞ്ജു 12 കളിയിൽ നിന്നു 471 റൺസാണ് അടിച്ചെടുത്തത്. 42.81 ശരാശരി. സ്ട്രൈക്ക് റേറ്റ് 189.15.



















