കേരളത്തിലെ എംഎസ്എംഇ വായ്പ ലക്ഷം കോടിയിലേക്ക്

Mar 17, 2025

seena

കൊച്ചി: സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഊര്‍ജിതമായി മുന്നേറുന്നതിനിടെ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) നല്‍കുന്ന ബാങ്ക് വായ്പ ഈ വര്‍ഷം ഒരു ലക്ഷം കോടി കടന്നേക്കുമെന്ന് കണക്കുകള്‍. സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി (എസ്എല്‍ബിസി)യുടെ റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിന്‍റെ സംരംഭകത്വ പ്രോത്സാഹ ശ്രമങ്ങള്‍ ഫലം കാണുന്നുവെന്ന സൂചനയുള്ളത്.

2024 ഡിസംബര്‍ 31-ന് കേരളത്തിലെ എംഎസ്എംഇ മേഖലയ്ക്കുള്ള ആകെ വായ്പ 92,175.63 കോടി രൂപയിലെത്തിയതായി കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ കണക്കുകള്‍ പറയുന്നു. 2022 ഡിസംബര്‍ 31-ല്‍ ഇത് 66,876 കോടി രൂപയായിരുന്നുവെന്നും 38 ശതമാനം വര്‍ധനവുണ്ടായെന്നും കണക്കുകള്‍ പറയുന്നു.

2020 ഡിസംബര്‍ മുതല്‍ 2021 ഡിസംബര്‍ വരെ ഒരു വര്‍ഷത്തിനുള്ളില്‍ എംഎസ്എംഇ മേഖലയ്ക്കുള്ള വായ്പയില്‍ 1.22 ശതമാനം വളര്‍ച്ചയാണുണ്ടായത്. 60,880 കോടി രൂപയില്‍ നിന്ന് 61,623 കോടി രൂപയായാണ് വായ്പ ഉയര്‍ന്നത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ എംഎസ്എംഇകള്‍ക്കുള്ള വായ്പകള്‍ ഒരു ലക്ഷം കോടി രൂപ കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ നിസാറുദ്ദീന്‍ പറഞ്ഞു. നേരത്തെ ബാങ്ക് വായ്പകള്‍ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. സമീപ വര്‍ഷങ്ങളില്‍ ബാങ്കുകളുടെ സമീപനത്തില്‍ വലിയ വ്യത്യാസമുണ്ടായതായും അദ്ദേഹം പറഞ്ഞു.

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനാണ് 2022-23 ല്‍ സംസ്ഥാന സര്‍ക്കാര്‍ ‘സംരംഭ വര്‍ഷം’ ആരംഭിച്ചത്. സാമൂഹിക-സാമ്പത്തിക വളര്‍ച്ചയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും എംഎസ്എംഇകള്‍ പ്രധാന പങ്കുവഹിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. സര്‍ക്കാര്‍ നീക്കം ഫലം കണ്ടു, എന്നാല്‍ പുതിയ സംരഭങ്ങളില്‍ കൂടുതലും റീട്ടെയില്‍, സേവന മേഖലകളിലാണ്. നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ യൂണിറ്റുകള്‍ വരുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ പറയുന്നു.

2024 അവസാനത്തെ കണക്കുകള്‍ പറയുന്നത് 10.7 ലക്ഷം എംഎസ്എംഇ അക്കൗണ്ടുകളില്‍ ഉല്‍പാദനം നടക്കുന്നത് 2.64 ലക്ഷം അക്കൗണ്ടുകള്‍ മാത്രമാണെന്നാണ്. സേവന മേഖലയില്‍ ഏകദേശം 5 ലക്ഷം അക്കൗണ്ടുകളും ചില്ലറ വ്യാപാരത്തില്‍ 3.12 ലക്ഷം അക്കൗണ്ടുകളുമാണുള്ളത്.

ദേശീയ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ എംഎസ്എംഇ വായ്പകള്‍ താരതമ്യേന കുറവാണ്. 2023-24 ല്‍ രാജ്യത്ത് 54.2 ട്രില്യണ്‍ രൂപയുടെ എംഎസ്എംഇ വായ്പകളാണ് അനുവദിച്ചത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 19.3 ശതമാനം വളര്‍ച്ച കാണിക്കുന്നു.

പുതുതായി വന്ന എംഎസ്എംഇകള്‍ ഭൂരിഭാഗവും ഒരു വ്യക്തിയുടെ ഉടമസ്ഥയില്‍ മാത്രമുള്ളതാണെന്നും ഈ സംരംഭങ്ങള്‍ വലിയ തോതില്‍ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്നില്ലെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്മോള്‍ എന്റര്‍പ്രൈസസ് ആന്‍ഡ് ഡെവലപ്‌മെന്റ സീനിയര്‍ ഫെലോയും ഡയറക്ടറുമായ പി എം മാത്യു പറഞ്ഞു. വായ്പ നല്‍കുന്നുണ്ടെങ്കിലും വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ഇ-കൊമേഴ്‌സ് ഭീമന്മാരുടെയും പ്രവേശനം സമീപ വര്‍ഷങ്ങളില്‍ അവരുടെ ബിസിനസുകളെ വളരെയധികം ബാധിച്ചിട്ടുണ്ടെന്നാണ് ചെറുകിട വ്യാപാരികളും ചില്ലറ വ്യാപാരികളും പറയുന്നത്.

cake tower new
LATEST NEWS
അയോധ്യ സംഭാവനക്കൊള്ള: അന്വേഷണത്തിന് പുതിയ എസ്‌ഐടി; മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ തലവന്‍

അയോധ്യ സംഭാവനക്കൊള്ള: അന്വേഷണത്തിന് പുതിയ എസ്‌ഐടി; മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ തലവന്‍

ഡല്‍ഹി: ഐപിഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള അന്വേഷിക്കുന്ന...

‘കാറിന് വഴി കൊടുത്തില്ല’; കൊച്ചിയില്‍ ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് ക്രൂരമര്‍ദനം, കേസ്

‘കാറിന് വഴി കൊടുത്തില്ല’; കൊച്ചിയില്‍ ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് ക്രൂരമര്‍ദനം, കേസ്

കൊച്ചി: വഴി കൊടുത്തില്ലെന്ന നിസ്സാര കാരണത്തിന് ബൈക്ക് യാത്രക്കാരായ യുവാക്കളെ കാര്‍ യാത്രക്കാര്‍...

ലേണേഴ്‌സ് ലൈസന്‍സ് ഇനി സ്മാര്‍ട്ട് ഫോണിലും എടുക്കാം; ആഴ്ചയില്‍ അഞ്ചുദിവസം ടെസ്റ്റ്

ലേണേഴ്‌സ് ലൈസന്‍സ് ഇനി സ്മാര്‍ട്ട് ഫോണിലും എടുക്കാം; ആഴ്ചയില്‍ അഞ്ചുദിവസം ടെസ്റ്റ്

തിരുവനന്തപുരം: ഡ്രൈവിങ് ലേണേഴ്‌സ് പരീക്ഷയ്ക്കായി അപേക്ഷകര്‍ക്ക് ഇനി സ്മാര്‍ട്ട് ഫോണും ഉപയോഗിക്കാം....