റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ നാലു ദിവസം മാത്രം ശേഷിക്കെ , ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയുമായി വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ഹോൾഡർമാർ. ഒഴിവുകൾ ഒട്ടേറെയുള്ളതിനാൽ അനുകൂല തീരുമാനമുണ്ടായാൽ നൂറു കണക്കിന് യുവതികൾക്ക് തൊഴിലെന്ന സ്വപ്നം യാഥാർഥ്യമാകും
സർക്കാരിന്റെ കണ്ണു തുറക്കാൻ, മുഖം മറച്ച് കറുത്ത തുണിമൂടി, കൈകൾ പിന്നിൽക്കെട്ടിയായിരുന്നു സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്നലെ റാങ്ക് ഹോൾഡർമാരുടെ 14–ാം ദിവസത്തെ സമരം. കറുത്ത വസ്ത്രം ധരിച്ച് കണിയൊരുക്കിയായിരുന്നു വിഷു ദിനത്തിലെ സമരം. കൂടാതെ ഏഴു പേരുടെ ചോര കൊണ്ട് ‘സേവ് ഡബ്ല്യുസിപിഒ’ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തുകയും ചെയ്തു. ജിംഷ, അശ്വിനി എന്നിവരുടെ നിരാഹാര സമരവും തുടരുന്നു.



















