കേരളത്തില്‍ മൂന്നും നാലും പാതകള്‍ വരും, പരിഗണനയിലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

Jun 4, 2025

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലുള്ള ഇരട്ട പാതയ്ക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈനുകള്‍ (railway lines)ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമായേക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്രമന്ത്രി എക്‌സിലൂടെ അറിയിച്ചതാണിത്.

‘വടക്ക് നിന്ന് തെക്കന്‍ കേരളത്തിലേക്കുള്ള മൂന്നാമത്തെയും നാലാമത്തെയും പാതകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. ഇതുവഴി യാത്രക്കാര്‍ക്കും ചരക്കുകള്‍ക്കും റെയില്‍ മാര്‍ഗം കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയും.’ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സില്‍ കുറിച്ചു.

പുതിയ റെയില്‍വേ മേല്‍പ്പാലങ്ങളുടെയും അണ്ടര്‍ ബ്രിഡ്ജുകളുടെയും നിര്‍മ്മാണത്തെക്കുറിച്ച് മുഖ്യമന്ത്രിയും അശ്വിനി വൈഷ്ണവും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ശരാശരി 372 കോടി രൂപയായിരുന്ന കേരളത്തിന്റെ റെയില്‍വേ ബജറ്റ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 3,042 കോടി രൂപയായി വര്‍ദ്ധിപ്പിച്ചതായും കേന്ദ്രമന്ത്രി എക്സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ താല്‍പ്പര്യമില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. സാങ്കേതികവും പാരിസ്ഥിതികവുമായ കാരണങ്ങളാല്‍ കെ-റെയില്‍ കോര്‍പ്പറേഷന്‍ മുന്നോട്ടുവച്ച പദ്ധതി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്ന് ഇ ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശം പരിശോധിക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

”ഇ ശ്രീധരന്റെ നിര്‍ദ്ദേശം കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രത്തിന് മുന്നില്‍ സമര്‍പ്പിച്ചു. എന്നാല്‍ അവര്‍ ഇതുവരെ അത് വിശദമായി പഠിച്ചിട്ടില്ല. പുതിയ പദ്ധതി നിര്‍ദേശത്തില്‍ ഉടന്‍ തന്നെ അന്തിമ തീരുമാനം മെട്രോമാന്‍ ഇ ശ്രീധരനെ അറിയിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.” മുഖ്യമന്ത്രിയോട് ഒപ്പമുണ്ടായിരുന്ന കെ വി തോമസ് പറഞ്ഞു.

തന്റെ നിര്‍ദ്ദേശത്തെക്കുറിച്ച് കേന്ദ്രത്തില്‍ നിന്ന് ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഇ ശ്രീധരന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ”സില്‍വര്‍ ലൈന്‍ നിര്‍ദ്ദേശത്തിന് കേന്ദ്രം അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍, എന്റെ നിര്‍ദ്ദേശവുമായി മുന്നോട്ട് പോകാന്‍ സംസ്ഥാനം അനുകൂലമാണെന്ന് തോന്നുന്നു,” എന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

cake tower new
LATEST NEWS
മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചപ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പായോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചപ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പായോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

കാത്തിരിപ്പിനൊടുവില്‍ പേട്രിയറ്റ് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം...

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. വാഴ്‌വാടി...