കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ എംഎസ്സി കപ്പലിനെതിരെ നിർണായക നീക്കവുമായി കോസ്റ്റൽ പൊലീസ്. കപ്പലിന്റെ മാസ്റ്റർ അടക്കം അഞ്ച് നാവികരുടെ പാസ്പോർട്ട് പിടിച്ചെടുത്തു. നാവികർ കൊച്ചിയിൽ നിരീക്ഷണത്തിൽ തുടരുന്നതിനിടെയാണിത്.
കഴിഞ്ഞ ദിവസമായിരുന്നു ഫോർട്ട് കൊച്ചി പൊലീസ് ഇതുമായി ബന്ധപ്പെട്ട് കപ്പൽ ഉടമകൾക്കെതിരെയും ക്യാപ്റ്റനെതിരെയും കേസെടുത്തിരുന്നത്. അതിന്റെ തുടർ നടപടിയായാണ് നാവികരുടെ പാസ്പോർട്ട് പിടിച്ചെടുത്തിരിക്കുന്നത്. കപ്പൽ കമ്പനിയിൽ നിന്ന് വിവരങ്ങളും കോസ്റ്റൽ പൊലീസ് തേടിയിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളുടെ വിവരങ്ങൾ അടക്കം നൽകണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്.
കടലിൽ മുങ്ങിയ എംഎസ്സി എൽസ 3 ഫീഡർ കപ്പലിൽ ആകെയുണ്ടായിരുന്നത് 643 കണ്ടെയ്നറുകൾ ആയിരുന്നു. ഇവയിൽ 40 എണ്ണമാണ് കടലിൽ പോയത്. ഇതിൽ 13 എണ്ണം അപകടരമായ ചരക്കുകളാണ്. 12 എണ്ണം കാൽഷ്യം കാർബൈഡ്, 84.44 മെട്രിക് ടൺ ഡീസലും, 367.1 ടൺ ഫർണസ് ഓയിലും ഫീഡർ കപ്പൽ വഹിച്ചിരുന്നു.


















