പാലോട്: പാപ്പനംകോട് ഒഴുകുപാറയിലെ അരിസംഭരണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ സൂക്ഷിച്ച നാനൂറിലധികം ചാക്ക് റേഷനരി പിടികൂടി. ആമിന ട്രേഡേഴ്സിൽ നിന്നാണ് അരി പിടികൂടിയത്. സവാള സംഭരണകേന്ദ്രം എന്ന പേരിൽ പഞ്ചായത്തിൽനിന്ന് നേടിയ ലൈസൻസിന്റെ കാലാവധി രണ്ട് മാസം മുമ്പ് കഴിഞ്ഞെങ്കിലും പുതുക്കിയില്ല. നെടുമങ്ങാട് സ്വദേശി ഷാരൂഖിന്റെ പേരിലായിരുന്നു ലൈസൻസ്. ഇതേ സ്ഥാപനത്തിലെ കയറ്റിറക്കുമായി ബന്ധപ്പെട്ട് വിവിധ യൂണിയനുകളും നടത്തിപ്പുകാരുമായി കേസുണ്ടായിരുന്നു.
ഇതിൽ തൊഴിലാളികൾക്ക് അനുകൂലമായി വിധിയുണ്ടായെങ്കിലും ജോലി ചെയ്യാൻ അനുവദിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞദിവസം രാത്രിയോടെ ഗോഡൗണിലേക്ക് അരി എത്തിയപ്പോൾ തൊഴിലാളികൾ തടയുകയും അറിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം ഗോഡൗൺ പൂട്ടിയിടുകയുമായിരുന്നു. കഴിഞ്ഞദിവസം രാവിലെ താലൂക്ക് സെപ്ലെ ഓഫിസർ ശ്രീലതയുടെ നേതൃത്വത്തിൽ ഗോഡൗൺ പരിശോധിച്ചെങ്കിലും റേഷനരിയാണോ എന്ന സംശയത്തിൽ സപ്ലൈകൊ ക്വാളിറ്റി കൺട്രോളർ എത്തി അരി പരിശോധനക്ക് അയച്ചു. പാലോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അരിച്ചാക്കുകൾ നെടുമങ്ങാട് വെയർഹൗസിലേക്ക് മാറ്റി.