ദുബൈ: ഐ ഫോൺ 17 ആപ്പിൾ ഔദ്യോഗികമായി അവതരിപ്പിച്ചതിന് പിന്നാലെ യു എ ഇ മാർക്കറ്റിൽ അനൗദ്യോഗിക പ്രീ-ബുക്കിങ് പൊടിപൊടിക്കുകയാണ്. പുതിയ മോഡൽ ഫോണിന്റെ വിലയുടെ ഇരട്ടി വരെ നൽകാൻ പലരും തയ്യാറാകുന്നതായി കടയുടമകൾ പറയുന്നു. ഇരട്ടിയല്ല, എത്രതുക വേണമെങ്കിലും തരാം ഫോൺ ആദ്യം ലഭിക്കണമെന്ന വാശിയിലാണ് ചിലർ. യു എ ഇയിലെ പല ആളുകൾക്കും ഇപ്പോൾ ഐ ഫോൺ 17 സ്വന്തമാക്കുക എന്നത് അഭിമാന പ്രശ്നമായി മാറിയിട്ടുണ്ടെന്ന് കടയുടമകൾ പറയുന്നു.
1ടി ബി ഐ ഫോൺ എയർ 5999 ദിർഹത്തിന് ആണ് വിൽക്കുന്നത് എന്നാൽ ചില ഉപഭോക്താക്കൾ 12,000 ദിർഹം വരെ നൽകാൻ തയ്യാറാണ് എന്ന് എക്സ്റ്റെൽ മൊബൈൽസിന്റെ ഉടമ മുഹമ്മദ് ഷരീഫ് പറയുന്നു. മറ്റു ചിലർ ആദ്യ ദിവസം തന്നെ ഫോൺ ലഭിക്കാൻ എന്ത് വിലയും നൽകാൻ തയ്യാറാണെന്നും അത് അവർക്ക് അഭിമാനത്തിന്റെ പ്രശ്നമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ഐ ഫോൺ എയർ മോഡലിന് വൻ ഡിമാൻഡ് ആണെന്നും സെപ്റ്റംബർ 12 വെള്ളിയാഴ്ച മുതൽ പ്രീ-ബുക്കിംഗുകൾ ആരംഭിക്കുമെന്നും ജാക്കിസ് ബ്രാൻഡ്‌ഷോപ്പിന്റെ സിഒഒ ആശിഷ് പഞ്ചാബി പറയുന്നു. മിക്ക ഇലക്ട്രിക്ക് സാധനങ്ങളുടെയും ലോഞ്ചുകൾക്കും യു എ ഇ ഒരു ഫേസ് 1 മാർക്കറ്റാണ്, അതിനാൽ രണ്ടാം ഘട്ടത്തിൽ ഐഫോൺ 17 ലഭ്യമാകുന്ന രാജ്യങ്ങളിൽ നിന്നുള്ളവർ വരെ ഫോൺ വാങ്ങാനായി യു എ ഇയിൽ എത്തിയിട്ടുണ്ട്. വ്യാപാരികൾക്ക് അല്ല, യഥാർത്ഥ ഉപഭോക്താക്കൾക്ക് മാത്രമേ ഫോൺ വിൽക്കുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.
അതെ സമയം, ഐ ഫോൺ 16 ഇറങ്ങിയപ്പോൾ ഇത്രയും തിരക്ക് മാർക്കറ്റിൽ ഉണ്ടായില്ല. പഴയ മോഡലുകളും ഐ ഫോൺ 16 ഉം തമ്മിൽ വലിയ വ്യത്യാസമില്ലാത്ത കൊണ്ട് ജനങ്ങൾക്ക് വലിയ താൽപ്പര്യമില്ലായിരുന്നു. എന്നാൽ പുതിയ മോഡലിന്റെ ഭംഗിയും സവിശേഷതകളുമാണ് ആളുകളെ കൂടുതൽ ആകർഷിക്കുന്നത്. അതാണ് മാർക്കറ്റിൽ ഇത്ര ഡിമാൻഡ് ഉണ്ടാകാൻ കാരണമെന്നും വിൽപ്പനക്കാർ പറയുന്നു.


















