തിരുവനന്തപുരം മംഗലപുരം സ്വദേശി ജയകുമാറിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ വെയിലൂർ സ്വദേശി സജീറിനെ (കായൽ ചാടി സജീർ) കുറ്റക്കാരൻ എന്ന് കോടതി കണ്ടെത്തി ശിക്ഷവിധിച്ചു.
2008നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടറക്കരി ജങ്ഷനിൽ യങ്മെൻസ് ക്ലബിന് സമീപം ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പുൽക്കൂട് നിർമിച്ചു കൊണ്ടിരിക്കുമ്പോൾ മരണപ്പെട്ട ജയകുമാർ പ്രതിയുടെ ഇരട്ടപേരു വിളിച്ചതിന്റെ വൈരാഗ്യത്തിൽ യങ്മെൻസ് ക്ലബിനകത്തു സൂക്ഷിച്ചിരുന്ന ക്രിക്കറ്റ് ബാറ്റ് എടുത്ത് കൊണ്ടുവന്നു പ്രതി സജീർ ജയകുമാറിൻ്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാർ ചേർന്ന് ജയകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തു.
തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ സെഷൻസ് ജഡ്ജ് സിജു ഷെയ്‌ഖ് പ്രതിക്ക് ജീവപര്യന്തം കഠിനതടവും 1,00,000/- രൂപ (ഒരു ലക്ഷം രൂപ) പിഴ ഒടുക്കാനും ഉത്തരവിട്ടു. പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.
കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടറായിരുന്ന ബി അനിൽകുമാർ അന്വേഷണം നടത്തിയ കേസിൽ കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സി.ബിനുകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ ബി എസ് രാജേഷ്, അഡ്വക്കേറ്റുമാരായ ബീനാകുമാരി എ, ലക്ഷ്മി എം എസ് എന്നിവർ ഹാജരായി.


















