യോഗേഷ് ഗുപ്തയ്ക്ക് അഞ്ചു ദിവസത്തിനകം വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

Sep 30, 2025

കൊച്ചി: യോഗേഷ് ഗുപ്തയുടെ കേന്ദ്ര നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. അഞ്ച് ദിവസത്തിനകം ക്ലിയറന്‍സ് റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര അഡ്മിനസ്‌ട്രേറ്റ് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. വിജിലന്‍സ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് തടഞ്ഞുവച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണിലിനെ സമീപിച്ചിരുന്നു.

വരുന്ന അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ യോഗേഷ് ഗുപ്തയ്ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നല്‍കണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതെന്നാണ് സിഎടി നിര്‍ദേശം. അടുത്തിടെയാണ് യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സില്‍ നിന്ന് മാറ്റി റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചത്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏഴു സ്ഥലമാറ്റമാണ് യോഗേഷ് ഗുപ്തക്ക് ലഭിച്ചത്. അതില്‍ ഏറ്റവും ഒടുവിലത്തേത്താണ് റോഡ് സുരക്ഷാ കമ്മീഷണറായുള്ള സ്ഥലം മാറ്റം. 2022ല്‍ കേന്ദ്ര ഡപ്യൂട്ടേഷനില്‍ നിന്നു കേരളത്തിലെത്തിയ യോഗേഷിന് ബെവ്‌കോ കോര്‍പറേഷന്‍ എംഡി ആയിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് പൊലീസ് പരിശീലന വിഭാഗം അഡിഷനല്‍ ഡയറക്ടര്‍ ജനറലാക്കി. പൊലീസ് അക്കാദമി ഡയറക്ടര്‍, സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എഡിജിപി, ബവ്‌റിജസ് കോര്‍പറേഷന്‍ എംഡി, വിജിലന്‍സ് മേധാവി, അഗ്‌നിരക്ഷാസേനാ മേധാവി എന്നിവിടങ്ങളിലേക്കായിരുന്നു പിന്നീടുള്ള മാറ്റങ്ങള്‍.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പദവിയില്‍ ചുരുങ്ങിയത് 2 വര്‍ഷ കാലാവധി നല്‍കണമെന്നാണു സുപ്രീം കോടതി വ്യവസ്ഥ. ഇതു പാലിക്കാതെയുള്ള സ്ഥലംമാറ്റങ്ങള്‍ക്ക് സിവില്‍ സര്‍വീസസ് ബോര്‍ഡിന്റെ അനുമതി വേണമെന്നാണു ചട്ടമെങ്കിലും സര്‍ക്കാര്‍ അതു നടപ്പാക്കായിരുന്നില്ല.

cake tower new
LATEST NEWS