തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ മുന്‍ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആര്‍ ശ്രീലേഖയ്ക്ക് മിന്നുന്ന വിജയം. കന്നി പോരാട്ടത്തിലാണ് ശ്രീലേഖ വിജയം നേടിയത്. മേയര്‍ സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിച്ചവരുടെ കൂട്ടത്തില്‍ ശ്രീലേഖയുമുണ്ട്.
ഇത് വലിയ വിജയമാണെന്നും വോട്ട് ചെയ്ത എല്ലാവരോടും നന്ദി പറയുന്നുവെന്നും ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു. ‘ഇത് വലിയ വിജയമാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കും എന്നത് മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ വരാന്‍ പോകുന്നു എന്നതിന്റെ അഭിമാനവും ചാരിതാര്‍ഥ്യവും കൂടിയുണ്ട്. വോട്ട് ചെയ്ത എല്ലാവരോടും കൂടെ നിന്ന് പ്രവര്‍ത്തിച്ച എല്ലാവരോടും ശബരിമല ശാസ്താവിനോടും അനന്തപത്മനാഭനോടും നന്ദി.’- ശ്രീലേഖ പറഞ്ഞു.
തെരഞ്ഞെടുപ്പിനിടെ ഉണ്ടായ രാഷ്ട്രീയ വിവാദങ്ങളെ മറികടന്നാണ് ശ്രീലേഖയുടെ ജയം. വോട്ട് അഭ്യര്‍ഥിച്ചുള്ള ചുവരെഴുത്തുകളില്‍ തന്റെ പേരിനൊപ്പമുണ്ടായിരുന്ന ‘ഐപിഎസ്’ എന്നത് കറുത്ത മഷി കൊണ്ടു മായ്ച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയിലെ ടി എസ് രശ്മി പരാതി ഉന്നയിച്ചതിനു പിന്നാലെയാണ് ഇവ മായ്ച്ചത്. മായ്ക്കാന്‍ നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയെങ്കിലും എതിര്‍ സ്ഥാനാര്‍ഥി ഇതേക്കുറിച്ചു പരാതിപ്പെട്ട സാഹചര്യത്തില്‍ ആ സ്ഥാനാര്‍ഥിയുടെ വീടിനു മുന്നിലെ ചുവരെഴുത്തുകളില്‍നിന്ന് ‘ഐപിഎസ്’ മായ്ക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോടു ശ്രീലേഖ നിര്‍ദേശിക്കുകയായിരുന്നു.
വോട്ടെടുപ്പുദിനത്തില്‍ ശ്രീലേഖ പ്രീ പോള്‍ സര്‍വേഫലം പുറത്തുവിട്ടത് വിവാദമായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎക്കു മുന്‍തൂക്കമെന്ന തരത്തില്‍ സി ഫോര്‍ സര്‍വേ പ്രീ പോള്‍ ഫലമെന്ന പേരിലാണ് രാവിലെ വോട്ടെടുപ്പ് ആരംഭിക്കുന്നതിനുമുന്‍പ് ശ്രീലേഖ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. അപ്പോള്‍ത്തന്നെ പൊലീസ് സൈബര്‍ വിഭാഗം തെരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ പോസ്റ്റര്‍ പിന്‍വലിക്കുകയായിരുന്നു.
ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടം വിശ്വാസത്തിന്റെ പേരിലുള്ള കുറ്റകൃത്യമാണെന്ന ശ്രീലേഖയുടെ പഴയ കുറിപ്പ് കോണ്‍ഗ്രസ് പ്രചാരണ ആയുധമാക്കിയിരുന്നു. കുട്ടികള്‍ക്ക് ശാരീരികയും മാനസികവുമായി കടുത്ത പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നുവെന്ന് ശ്രീലേഖ കുറിപ്പ് എഴുതിയതിനു പിന്നാലെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. താന്‍ സ്ഥാനാര്‍ഥി ആയതിന്റെ പേടി കൊണ്ടാണ് ഇത്തരത്തില്‍ പ്രചാരണങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്നും അതേക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നുമായിരുന്നു ശ്രീലേഖയുടെ അന്നത്തെ പ്രതികരണം.




















