ഡൽഹി: അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് വീണ്ടും നടത്തിയെന്ന് സമ്മതിച്ച് ഇന്ത്യ. ഇന്ത്യാ–മ്യാന്‍മര്‍ അതിര്‍ത്തിയില്‍ 2025 ജൂലൈ മാസത്തില്‍ നടത്തിയ ഓപ്പറേഷനെക്കുറിച്ച് റിപ്പബ്ലിക് ദിനത്തിലാണ് ഔദ്യോഗിക സ്ഥിരീകരണം. ലഫ്റ്റനന്റ് കേണല്‍ ആദിത്യ ശ്രീകുമാറിന് ശൗര്യചക്ര പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു സ്ഥിരീകരണം.
2025 ജൂലൈ 11നും 13നും ഇടയില്‍ ഇന്ത്യ–മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നടത്തിയ തന്ത്രപ്രധാനമായ നീക്കം നടത്തിയത് കേണൽ ശ്രീകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു. അനവധി തീവ്രവാദികൾ കൊല്ലപ്പെട്ട ഈ ഓപ്പറേഷൻ്റെ വിശദവിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല. തങ്ങളുടെ കിഴക്കന്‍ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ ഡ്രോണുകള്‍ ആക്രമിച്ചെന്ന് സ്വതന്ത്ര അസം എന്ന ആവശ്യവുമായി മ്യാൻമറിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം ഇൻഡിപെൻഡൻ്റ് (ULFA- I) എന്ന തീവ്ര സംഘടന ജൂലൈ 13ന് പ്രസ്താവന ഇറക്കിയിരുന്നെങ്കിലും ഇന്ത്യ മൗനം പാലിച്ചു.
പിന്നാലെ സംഘടനയുടെ ലഫ്റ്റനന്റ് ജനറൽ നയൻ മെധി കൊല്ലപ്പെട്ടതായി സായുധഗ്രൂപ്പ് വെളിപ്പെടുത്തി. നയന്‍ മേധിയുടെ സംസ്കാരം നടക്കുന്നതിനിടെ വീണ്ടും ആക്രമണമുണ്ടാവുകയും ബ്രിഗേഡിയര്‍ ഗണേഷ് അസം, കേണല്‍ പ്രദീപ് അസം എന്നിവര്‍ കൊല്ലപ്പെട്ടതായും സംഘടന വ്യക്തമാക്കി. 9 ഭീകരരാണ് അന്ന് കൊല്ലപ്പെട്ടത്. എന്നാൽ അപ്പോഴും ഇന്ത്യ പ്രതികരണത്തിന് മുതിർന്നില്ല.
സൈനിക നടപടി യുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാത്ത സൈന്യം, രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന ഗ്രൂപ്പിന്റെ ക്യാംപ് ലക്ഷ്യമിട്ടു എന്നുമാത്രമാണ് ശൗര്യചക്ര ബഹുമതിക്കൊപ്പമുള്ള കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.


















