ആറ്റിങ്ങൽ: നഗരസഭ പരിധിയിലെ 5-ാം വാർഡിൽ പനവേലികടവിൽ തടസ്സമായി കിടന്ന മുളത്തടികളാണ് നഗരസഭ ആരോഗ്യ വിഭാഗം നീക്കം ചെയ്തത്.
മൂന്നു മാസം മുമ്പ് മുളകൾ ഒടിഞ്ഞ് വീണ് വാമനപുരം നദിയിലെ ജലമൊഴുക്ക് തടസ്സപ്പെട്ട് വലിയൊരളവിൽ മാലിന്യം അടിഞ്ഞുകൂടി ജനജീവിതം ദുസഹമായിരുന്നു.
തുടർന്ന് ഇറിഗേഷൻ വകുപ്പിലെ കരാറുകാരൻ നദിയിൽ നിന്ന് നീക്കം ചെയ്ത മുളകൾ പനവേലികടവിലും കടവിലേക്ക് ചെന്നെത്തുന്ന റോഡിൻ്റെ വശങ്ങളിലും കൊണ്ടിട്ടു. മുളത്തടികൾ ഇട്ടതുകാരണം നാട്ടുകാർക്ക് കടവിലെത്തി ഇതിലേയുള്ള കടത്തു തോണിയിലെ യാത്രയും ദുസഹമായി. മുളകൾ കിടക്കുന്നതിനാൽ ഇവിടെ ഇഴജന്തുക്കളുടെ ശല്യവും കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു.
കൂടാതെ സമീപത്തെ പ്രധാന ക്ഷേത്രങ്ങളിൽ ഉത്സവം നടക്കുമ്പോൾ വിശ്വാസ പ്രകാരം പനവേലി കടവിലാണ് വിഗ്രഹവുമായി ആറാട്ട് ചടങ്ങിനെത്തുന്നത്.
നാട്ടുകാരും ക്ഷേത്രഭാരവാഹികളും നഗരസഭ അധ്യക്ഷൻ എം. പ്രദീപിനെ വിവരമറിയിച്ചു. തുടർന്ന് ചെയർമാനും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ശുചീകരണ തൊഴിലാളികളുമായി സ്ഥലത്തെത്തി തടസ്സമായി നിൽക്കുന്ന മുളത്തടികൾ കടവിൽ നിന്ന് നീക്കം ചെയ്തു.


















