ഡല്‍ഹി: ചൈന ലഡാക്കില്‍ ഇന്ത്യന്‍ ഭൂമി കയ്യേറിയെന്ന് ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ ഉള്ളടക്കമാണ് രാഹുല്‍ ഗാന്ധി സഭയില്‍ ഉന്നയിച്ചത്. ചൈന അതിര്‍ത്തിയില്‍ ഇന്ത്യ ഉറച്ച നിലപാടെടുത്തില്ലെന്നും രാഹുല്‍ പറഞ്ഞു. പുസ്തകങ്ങളിലെ പരാമര്‍ശത്തോടെ ലോക്‌സഭയില്‍ ഭരണ പ്രതിപക്ഷം രൂക്ഷമായതോടെ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തി.
രാഹുല്‍ഗാന്ധി സംസാരിക്കുമ്പോള്‍, പ്രകാശിപ്പിക്കാത്ത പുസ്തകത്തിലെ കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി. എന്നാല്‍ താന്‍ ഒരു മാഗസിനില്‍ വന്ന റിപ്പോര്‍ട്ടാണ് വായിക്കുന്നതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. പുറത്തിറങ്ങാത്ത പുസ്തകം വായിക്കാനാകില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ല സൂചിപ്പിച്ചു. സഭാചട്ടം പാലിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു.
എന്നാല്‍ വഴങ്ങാതെ രാഹുല്‍ പ്രസംഗം തുടരാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും രാഹുല്‍ ഗാന്ധിയുമായി തര്‍ക്കമായി. പുസ്തകം പ്രസിദ്ധീകരിച്ചോ എന്ന് രാഹുല്‍ വ്യക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചോദിച്ചു. പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ എങ്ങനെ ശരിയാകും. മാഗസിനുകള്‍ക്ക് എന്തും പറയാമെന്നും അമിത് ഷാ പറഞ്ഞു. ജനറല്‍ നരവനെയെ പുസ്തകം ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
അതിനിടെ, ബിജെപി എംപി തേജസ്വി സൂര്യ കോൺഗ്രസിന്റെ രാജ്യസ്‌നേഹത്തെയും സംസ്‌കാരത്തെയും ചോദ്യം ചെയ്തതോടെ തർക്കം രൂക്ഷമായി. ചൈനയുമായി ബന്ധപ്പെട്ട വിഷയം വളരെ ഗൗരവമേറിയതാണെന്നും, ലോക്സഭ പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കമെന്നും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ മൈക്ക് പലതവണ ഓഫാക്കിയത് സഭയിൽ വൻ പ്രതിഷേധത്തിന് കാരണമായി. ബഹളത്തെത്തുടർന്ന് ലോക്സഭ മൂന്നു മണി വരെ നിർത്തിവച്ചു.



















