താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ശ്വേത മേനോൻ. തന്റെ നിരപരാധിത്വം തെളിയിക്കുന്നതുവരെ സ്ഥാനമൊഴിയില്ലെന്നും സംഘടനയുടെ ബൈലോ പ്രകാരം നിലവിലെ ഭരണസമിതിക്കാണ് അധികാരമെന്നും അവർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിൽ ഭരണസമിതി രാജിവെക്കണമെന്ന മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുമായാണ് ചിലർ എത്തിയതെന്ന് ശ്വേത ആരോപിച്ചു. നിരവധി ആരോപണങ്ങൾ ഉൾപ്പെടുത്തിയ പ്രമേയം അവതരിപ്പിച്ചെങ്കിലും, ബൈലോ പ്രകാരം ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ അത് നിയമപരമായി പാസായിട്ടില്ലെന്നും അവർ പറഞ്ഞു.
‘അമ്മ’യുടെ ബൈലോയിൽ അഡ്‌ഹോക്ക് കമ്മിറ്റി എന്ന സംവിധാനമില്ലെന്നും, തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റി പൂർണമായി രാജിവെച്ചാൽ പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ തുടർന്നും പ്രവർത്തിക്കേണ്ടത് അതേ കമ്മിറ്റി തന്നെയാണെന്നും ശ്വേത ചൂണ്ടിക്കാട്ടി. മുൻ പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രാജിവെച്ചപ്പോഴും ഇതേ രീതിയാണ് സ്വീകരിച്ചതെന്നും, ഇപ്പോൾ തങ്ങളുടെ കമ്മിറ്റിക്ക് മാത്രം വ്യത്യസ്ത മാനദണ്ഡം എന്തുകൊണ്ടാണെന്ന് അവർ ചോദിച്ചു.
ജനറൽ ബോഡിയുടെ പേരിൽ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചതെന്ന വാദം ബൈലോ വിരുദ്ധമാണെന്നും, നിലവിൽ നിയമപരമായ കമ്മിറ്റി തങ്ങളുടേതു മാത്രമാണെന്നും ശ്വേത അവകാശപ്പെട്ടു. ‘അമ്മ’യുടെ ക്ഷേമപ്രവർത്തനങ്ങൾ തടസമില്ലാതെ തുടരുകയാണെന്നും, അംഗങ്ങൾക്കുള്ള കൈനീട്ടം, സഞ്ജീവിനി പദ്ധതി, മെഡിക്കൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
തന്റെ മൗനം മുതലെടുത്ത് സംഘടനയിലെ ചില നിക്ഷിപ്ത താൽപര്യക്കാർ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് ‘അമ്മ’യെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്നും, അത്തരമൊരു നീക്കം അനുവദിക്കില്ലെന്നും ശ്വേത വ്യക്തമാക്കി.
സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെയുള്ള ആരോപണങ്ങളെ തുടർന്നുണ്ടായ ആഭ്യന്തര പ്രതിസന്ധിക്കിടെയാണ് ശ്വേതയുടെ പ്രതികരണം. അതേസമയം, ഭരണസമിതി അംഗങ്ങൾ ഔദ്യോഗികമായി രാജി സമർപ്പിച്ചിട്ടില്ലെന്ന സാഹചര്യത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെ ചൊല്ലിയുള്ള വിവാദവും തുടരുകയാണ്. ശ്വേത ഉൾപ്പെടെ ആരും ഔദ്യോഗികമായി രാജിവെച്ചിട്ടില്ലെന്ന് നടൻ രമേശ് പിഷാരടിയും നേരത്തെ വ്യക്തമാക്കിയിരുന്നു.




















