നാല് വയസ്സുള്ള മകനെ കാറില്‍ മറന്നുവെച്ച് ദമ്പതിമാര്‍; പിന്നാലെ പാഞ്ഞ് പൊലീസ്, ഒടുവില്‍ കണ്ടെത്തി

Feb 17, 2026

ബെംഗളൂരു: നാല് വയസ്സുള്ള മകനെ കാറില്‍ മറന്നുവെച്ച് ദമ്പതിമാര്‍. തൊട്ടുപിന്നാലെ പൊലീസ് നടത്തിയ ഇടപെടലിനെ തുടര്‍ന്ന് കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളുടെ അടുത്തെത്തിച്ചു. ഫെബ്രുവരി 14നാണ് സംഭവം നടന്നത്.

യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ദമ്പതിമാര്‍ ടാക്‌സിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ കുട്ടി കൂടെയുണ്ടെന്നാണ് കരുതിയത്. എന്നാല്‍ കാറിന്റെ പിന്‍സീറ്റില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി കാറില്‍ നിന്ന് ഇറങ്ങിയിട്ടില്ല എന്ന് ദമ്പതിമാര്‍ ശ്രദ്ധിച്ചില്ല.

ദമ്പതിമാര്‍ ഇറങ്ങിയ ഉടന്‍തന്നെ ഡ്രൈവര്‍ വണ്ടിയുമായി പോവുകയും ചെയ്തു. കുറച്ചു കഴിഞ്ഞാണ് കുട്ടി കൂടെയില്ലെന്ന കാര്യം മാതാപിതാക്കള്‍ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ നന്മ 112 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക് വിളിച്ച് വിവരമറിയിച്ചു. പിന്നാലെ പൊലീസ് സജീവമായി രംഗത്തിറങ്ങുകയും ചെയ്തു.

സന്ദേശം ലഭിച്ച് രണ്ടുമിനുറ്റിനുള്ളില്‍ പൊലീസ് സംഭവസ്ഥലത്തെത്തി. ടാക്‌സി വാഹനത്തിന്റെ നമ്പറും ലൊക്കേഷനും കണ്ടെത്തിയ പൊലീസ്, ഡ്രൈവറെ ഫോണില്‍ വിളിച്ച് കുട്ടി കാറില്‍ത്തന്നെയുണ്ടോ എന്ന് ഉറപ്പാക്കുകയായിരുന്നു.
കാറുമായി ഉടന്‍ തന്നെ മാതാപിതാക്കളുടെ അപ്പാര്‍ട്ട്‌മെന്റിലെത്തണമെന്ന നിര്‍ദേശവും നല്‍കി. ബെംഗളൂരു പൊലീസിന്റെ കാര്യക്ഷമമായ ഇടപെടലില്‍ ഒരു മണിക്കൂറിനകം തന്നെ കുഞ്ഞിനെ മാതാപിതാക്കള്‍ക്കടുത്തെത്തിക്കാന്‍ കഴിഞ്ഞു.

cake tower new
LATEST NEWS