ന്യൂഡൽഹി: ഇന്ത്യയുടെ 14കാരന്‍ ‘വണ്ടര്‍ കിഡ്’ വൈഭവ് സൂര്യവംശിക്ക് 22 ലക്ഷം രൂപ വിലയുള്ള കാർ സമ്മാനമായി ലഭിച്ചു. ഐപിഎൽ 2025ലെ മികച്ച ബാറ്റിങ് പ്രകടനത്തിന് താരം “സ്ട്രൈക്കർ ഓഫ് ദി സീസൺ” പുരസ്‌കാരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആണ്
ടാറ്റ മോട്ടോഴ്‌സിന്റെ ‘കർവ്’ മോഡൽ കാർ ആണ് സമ്മാനമായി ലഭിച്ചത്. 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസിന് പുറമെയാണ് വൈഭവിന് കാറും സമ്മാനമായി നൽകിയത്.
കഴിഞ്ഞ സീസണിൽ ഐപിഎല്ലിൽ അരങ്ങേറിയ താരം നിരവധി റെക്കോർഡുകളും സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു വൈഭവ്. 14 വയസും 23 ദിവസവും പ്രായമുള്ളപ്പോഴാണ് താരം രാജസ്ഥാൻ റോയൽസിന് വേണ്ടി കളത്തിലിറങ്ങിയത്.
ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 35 പന്തുകളിൽ നേടിയ സെഞ്ച്വറിയിലൂടെ ഐപിഎലിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമായി മാറുകയും, ഇതോടെ യൂസഫ് പത്താന്റെ റെക്കോർഡ് മറികടക്കുകയും ചെയ്തു.
അടുത്തിടെ നടന്ന ഐസിസി അണ്ടർ-19 ലോകകപ്പിലും വൈഭവ് തിളങ്ങിയിരുന്നു. ഇന്ത്യ കിരീടം നേടിയ ടൂർണമെന്റിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വെറും 80 പന്തിൽ 175 റൺസ് നേടിയ വൈഭവിന്റെ ഇന്നിങ്‌സാണ് കളിയുടെ ഗതി മാറ്റിയത്. അണ്ടർ-19 ലോകകപ്പിൽ 439 റൺസ് നേടിയ താരം ഫൈനലിൽ പ്ലെയർ ഓഫ് ദി മാച്ചും ടൂർണമെന്റിലെ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ടൂർണമെന്റിലെ മികച്ച പ്രകടനത്തിന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ 50 ലക്ഷം രൂപയുടെ പ്രത്യേക പാരിതോഷികം വൈഭവിന് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അണ്ടർ-19 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് ബിസിസിഐ 7.5 കോടി രൂപയുടെ സമ്മാനത്തുകയും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തിടെ പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടിയിരുന്ന താരം ക്രിക്കറ്റ് തിരക്കുകൾ കാരണം അത് ഉപേക്ഷിച്ചത് വലിയ വാർത്തയായിരുന്നു.

















