കൊച്ചി: ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതോടെ വിവാദ ചിത്രം ‘കേരള സ്റ്റോറി 2’ ഇന്ന് മുതൽ പ്രദർശനം തുടങ്ങും. കൊച്ചി അടക്കമുള്ള നഗരങ്ങളിൽ ന്യൂൺ ഷോ മുതൽ പ്രദർശനം നടക്കും. അതേസമയം കാണാൻ ആളില്ലാത്തതിനെ തുടർന്ന് കോഴിക്കോട് ‘കേരള സ്റ്റോറി 2’ വിന്റെ പ്രദർശനം റദ്ദാക്കി.
കോഴിക്കോട് റീഗൽ തിയറ്ററിലാണ് പ്രദർശനം കാൻസൽ ചെയ്തത്. രണ്ട് പേർ മാത്രമാണ് സിനിമയ്ക്ക് ബുക്ക് ചെയ്തിരുന്നത്. രാത്രി പത്ത് മണിയോടെ പ്രദർശിപ്പിക്കേണ്ട ഷോയ്ക്ക് ആളില്ലാത്തതിനെ തുടർന്ന് തിയറ്റർ അധികൃതർ ഷോ കാൻസൽ ചെയ്തതായി അറിയിക്കുകയായിരുന്നു. കൊച്ചിയിലെ ചിത്രത്തിന്റെ ഇന്നത്തെ ആദ്യ ഷോയ്ക്ക് ഒരാൾ പോലും ബുക്ക് ചെയ്തിട്ടില്ല. ന്യൂക്ലിയസ് മാൾ പാൻ സിനിമാസിലാണ് കൊച്ചിയിലെ ആദ്യ ഷോ നടക്കുക. മറ്റു ഷോകൾക്കും വിരലിലെണ്ണാവുന്ന ബുക്കിങ് മാത്രമാണ് നടന്നിരിക്കുന്നത്. കൊച്ചിയിൽ 9 ഇടങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് ഇന്നലെ അനുകൂല വിധി ഉണ്ടായതോടെ ചില ഇടങ്ങളില്‍ രാത്രി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അണിയര്‍ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ടീസറിലെ ദൃശ്യങ്ങള്‍ മാത്രം ആധാരമാക്കി ചിത്രത്തെ വിലയിരുത്താന്‍ കഴിയില്ല എന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. ജസ്റ്റിസ് ശുശ്രുത് അരവിന്ദ് ധര്‍മാധികാരി അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സിനിമ മതസൗഹാര്‍ദം തകര്‍ക്കുന്നില്ലെന്നും റിലീസ് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമെന്നുമായിരുന്നു നിര്‍മാതാക്കളുടെ വാദം. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇടക്കാല സ്റ്റേ പുറപെടുവിച്ചത്.



















