കോഴിക്കോട്: ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്കും കാറുകള്‍ക്കും നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. മാത്തറ കോന്തനാരിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഗോവിന്ദപുരം സ്വദേശി വരുണ്‍ (22), 17കാരന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അറസ്റ്റിലേക്ക് നയിച്ച കല്ലേറ്. പന്തീരാങ്കാവ് ടോള്‍ പ്ലാസക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം. കല്ലേറില്‍ ദേശീയപാതയിലൂടെ പോവുകയായിരുന്ന ഒരു ലോറിയുടെയും രണ്ട് കാറുകളുടെയും മുന്‍വശത്തെ ഗ്ലാസുകള്‍ തകര്‍ന്നിരുന്നു. സംഭവത്തില്‍ വാഹന ഉടമകള്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. പ്രദേശവാസിയായ ഒരാളില്‍ നിന്ന് ലഭിച്ച കാറിനെക്കുറിച്ചുള്ള സൂചനയാണ് പ്രതികളിലേക്ക് എത്തിച്ചത്. പൊലീസ് തേടിയെത്തുമ്പോൾ ഇരുവരും വീടുകളില്‍ ഉറക്കത്തിലായിരുന്നു.

മദ്യലഹരിയിലാണ് ആക്രമണത്തിന് മുതിര്‍ന്നതെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. കല്ലും ഇരുമ്പ് കമ്പികളും ഉപയോഗിച്ചാണ് ഇവര്‍ വാഹനങ്ങളെ ആക്രമിച്ചത്. വരുണിന്റെ പേരിൽ മുൻപ് കേസുകളൊന്നുമില്ല. എന്നാൽ, കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ആൾ മുൻപ് പല കേസുകളിലും ഉൾപ്പെട്ട് ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുള്ളയാളാണ്. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും ഇത്തരമൊരു അതിക്രമത്തിൽ പങ്കാളിയായത്.
ദേശീയ പാതയില്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ ഗ്ലാസ് തകര്‍ന്നപ്പോള്‍ ഡ്രൈവര്‍മാര്‍ സംയമനം പാലിച്ചത് അപകടങ്ങള്‍ ഒഴിവാക്കിയെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ പറഞ്ഞു. ഇൻസ്പെക്ടർ ശ്രീകുമാർ, എസ്‌ഐ നിതീഷ്, സിപിഒമാരായ അൻഷാദ്, അബ്ദുൽ മനാഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


















