‘ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

Mar 7, 2026

ടെഹ്‌റാന്‍: ഇസ്രായേലും അമേരിക്കയുമായുള്ള യുദ്ധത്തിനിടെ അയല്‍രാജ്യങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളില്‍ മാപ്പപേക്ഷിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. അയല്‍രാജ്യങ്ങളില്‍ നിന്ന് ഇറാന് നേരെ ആക്രമണം ഉണ്ടാകാത്ത പക്ഷം ഇനി ആ രാജ്യങ്ങളെ ലക്ഷ്യം വെക്കില്ലെന്നും അയല്‍രാജ്യങ്ങളില്‍ നിന്ന് ഇറാനെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ ഉണ്ടാവരുതെന്നും പെസഷ്‌കിയാന്‍ പറഞ്ഞു.

ഇറാന്റെ ആക്രമണത്തിന് ഇരയായ അയല്‍രാജ്യങ്ങളോട് സ്വന്തം പേരിലും രാജ്യത്തിന്റെ പേരിലും ക്ഷമ ചോദിക്കുന്നതായി പ്രസിഡന്റ് ഇറാന്‍ സ്റ്റേറ്റ് ടിവിയിലൂടെ അറിയിച്ചു. അയല്‍രാജ്യങ്ങള്‍ക്കെതിരെ ഇനി മിസൈല്‍ ആക്രമണങ്ങള്‍ നടത്തില്ലെന്ന് ഇടക്കാല നേതൃസമിതി തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇറാനെതിരായ ആക്രമണം അയല്‍ രാജ്യങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നതെങ്കില്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ ഒരിക്കലും കീഴടങ്ങില്ലെന്നും, ഇറാന്‍ ജനത കീഴടങ്ങണമെന്ന ശത്രുക്കളുടെ ആഗ്രഹം നടക്കില്ലെന്നും ഭിന്നതകള്‍ മാറ്റിവെച്ച് അവസാനശ്വാസം വരെ ഇറാനികള്‍ സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് പെസഷ്‌കിയാന്റെ പരാമര്‍ശം.

പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഖത്തറിനും സൗദി അറേബ്യയ്ക്കും നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 14 ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും ഖത്തറിന് നേരെ തൊടുത്തുവിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതില്‍ ഒരു മിസൈല്‍ ഖത്തറിലെ അല്‍-ഉദൈദ് സൈനിക താവളത്തില്‍ പതിച്ചാതായും റിപ്പോര്‍ട്ടുകളുണ്ട്. സൗദിയിലെ അല്‍ ഷൈബ എണ്ണപ്പാടത്തിന് നേരെയും ഇറാന്റെ ആക്രമണം ഉണ്ടായി. എന്നാല്‍ ഈ ആക്രമണം തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ദുബൈ വിമാനത്താവളം തുറന്നു

അതേസമയം, സുരക്ഷാ പരിശോധനകളെ തുടര്‍ന്ന് അടച്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. സുരക്ഷാ പരിശോധനകളും നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് വിമാനത്താവളം തുറന്നത്. വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അല്‍പസമയം മാത്രമാണ് വിമാനത്താവളം അടച്ചിട്ടത്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലായിരുന്നു യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ കണക്കിലെടുത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചത്. യാത്രക്കാര്‍, വിമാനത്താവളത്തിലെ ജീവനക്കാര്‍ എന്നിവരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനത്താവളം അടച്ചതെന്ന് ദുബൈ വിമാനത്താവള അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

cake tower new
LATEST NEWS