തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഫൈനല്‍ മത്സരം ബിഗ് സ്‌ക്രീനില്‍ കണ്ടു മടങ്ങും വഴിയുണ്ടായ ബൈക്ക് അപകടത്തില്‍ നാല് യുവാക്കള്‍ മരിച്ചു. കളി കണ്ട് മടങ്ങി വരുമ്പോഴാണ് കുളപ്പടയ്ക്കു സമീപം എതിര്‍ദിശയില്‍ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേരും തല്‍ക്ഷണം മരിച്ചു. തിരുവനന്തപുരം ജില്ലയിലെ ഉഴമലയ്ക്കലിലാണ് സംഭവം.
കുളപ്പട മൊണ്ടിയോട് മേക്കുംകര വീട്ടില്‍ രാജേഷ് (20), ഉഴമലയ്ക്കല്‍ വാലൂക്കോണം പാലക്കുഴി പുത്തന്‍ വീട്ടില്‍ എസ്.ബിനോയ്(20), കുളപ്പട പാതാരിമൂല ശ്രുതി ഭവനില്‍ എം.ശ്രീലാല്‍(28)എന്നിവര്‍ക്ക് സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു. ഉഴമലയ്ക്കല്‍ പരുത്തിക്കുഴി ബൈബിള്‍ കോളജിന് സമീപം എബിഎസ് വില്ലയില്‍ ബി അഭിനവ്(21) തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

വേളി ഐഎസ്ആര്‍ഒയിലെ താല്‍ക്കാലിക ജീവനക്കാരായിരുന്നു രാജേഷും ബിനോയിയും. ജോലിക്കു പോകുന്നതും ഒരുമിച്ചായിരുന്നു. ഇരുവരുടെയും വീടുകള്‍ തമ്മിലും 2 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. രണ്ട് കുടുംബങ്ങളേയും താങ്ങി നിര്‍ത്തുന്നവരായിരുന്നു മരിച്ച യുവാക്കള്‍. ഷീറ്റുമേഞ്ഞ വീടിനു പകരം അടച്ചുറപ്പുള്ള വീടു പണിയണമെന്ന മോഹം ബാക്കിയാക്കിയാണ് രാജേഷിന്റെ വിയോഗം. പെയ്ന്റിങ് തൊഴിലാളിയായ അച്ഛന്‍ സതികുമാറിനെ സഹായിക്കാനാണ് രാജേഷ് ചെറുപ്പത്തിലേ ജോലി തേടിയിറങ്ങിയത് എന്ന് ബന്ധുക്കള്‍ പറഞ്ഞു. ചെറുപ്പത്തിലേ പിതാവ് നഷ്ടപ്പെട്ട ബിനോയിയുടെ അമ്മ സുധ കേള്‍വി പരിമിതിയുള്ളയാളാണ്. സുധയുടെ സഹോദരി സൂസമ്മയാണ് ബിനോയിയെ പഠിപ്പിച്ചതും വളര്‍ത്തിയതും. ജോലി ചെയ്തു മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാനുള്ള ശ്രമത്തിനിടെയാണ് ബിനോയിയുടെ വേര്‍പാട്. എം ശ്രീലാലും അഭിനവും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവരുടെ വിയോഗത്തിന്റെ നടുക്കത്തിലാണു നാട്ടുകാര്‍.
ആര്‍.ബിനു- എസ്.ഷാനി ദമ്പതികളുടെ മകനാണ് അഭിനവ്. സഹോദരന്‍:ബി.ആകാശ്. സതികുമാര്‍-മിനി ദമ്പതികളുടെ മകനായ രാജേഷ് ഐഎസ്ആര്‍ഒയിലെ താല്‍ക്കാലിക ജോലിക്കാരനായിരുന്നു. പരേതനായ സുരേന്ദ്രന്‍-സുധ ദമ്പതികളുടെ മകനായ എസ്.ബിനോയ് ധനുവച്ചപുരം ഐടിഐയിലെ വിദ്യാര്‍ഥിയും ഐഎസ്ആര്‍ഒയിലെ കരാര്‍ ജീവനക്കാരനുമായിരുന്നു. സഹോദരി: ബിന്‍സി. പരേതനായ മണിലാല്‍-മായ ദമ്പതികളുടെ മകനാണ് എം ശ്രീലാല്‍. സഹോദരി: ശ്രുതി. മരിച്ച 4 പേരും അവിവാഹിതരാണ്.
രാജേഷ്, ബിനോയ്, ശ്രീലാല്‍ എന്നിവരുടെ മൃതദേഹം സംസ്‌കരിച്ചു. അഭിനവിന്റെ സംസ്‌കാരം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പില്‍. ഒരു വര്‍ഷത്തിനിടെ 10 പേരാണ് മേഖലയില്‍ അപകടത്തില്‍ മരിച്ചത്. വാഹന പരിശോധനയും ബോധവല്‍ക്കരണവും കുറഞ്ഞതാണ് ഇതിനു കാരണമെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇരുചക്രവാഹനങ്ങളില്‍ മൂന്നും നാലും പേര്‍ ചേര്‍ന്നു സഞ്ചരിക്കുന്നതും അമിതവേഗവും അശ്രദ്ധയുമെല്ലാം അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.


















