ധാക്ക: പിഎസ്എല്ലിൽ പങ്കെടുക്കാൻ താരങ്ങൾക്ക് അനുമതി നൽകിയതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. താരങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് പാകിസ്ഥാനുമായി ചർച്ച നടത്തി. പാകിസ്ഥാൻ ഒരുക്കിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളിൽ തൃപ്തിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങൾക്ക് അനുമതി നൽകിയതെന്ന് ബിസിബി അറിയിച്ചു.
“സുരക്ഷാ സാഹചര്യത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയമായും, ഇസ്ലാമാബാദിലെ ഹൈക്കമ്മീഷനുമായി ചർച്ച നടത്തി. താരങ്ങളുടെ സുരക്ഷയിൽ വീഴ്ച വരുത്തില്ലെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങൾക്ക് നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നൽകിയത്” ബിസിബി അധികൃതർ വ്യക്തമാക്കി. അനുമതി ലഭിച്ചതിന് പിന്നാലെ നാല് ബംഗ്ലാദേശ് താരങ്ങൾ പാക്കിസ്ഥാനിലേക്ക് യാത്ര തിരിച്ചതായും ബിസിബി അറിയിച്ചു.
അതേ സമയം, പശ്ചിമേഷ്യയിലെ സംഘർഷവും അതിനെത്തുടർന്നുണ്ടായ ആഗോള ഇന്ധന പ്രതിസന്ധിയും പാകിസ്ഥാൻ സൂപ്പർ ലീഗിനെയും ബാധിച്ചിട്ടുണ്ട്. മാർച്ച് 26-ന് ആരംഭിക്കാനിരുന്ന ടൂർണമെന്റ് മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ നടക്കുമെങ്കിലും സ്റ്റേഡിയങ്ങളിൽ പ്രേക്ഷകർക്ക് പ്രവേശനം ഉണ്ടാകില്ല. ലാഹോർ, കറാച്ചി എന്നി സ്റ്റേഡിയങ്ങളിൽ മാത്രമാകും മത്സരം നടത്തുക എന്നും പിസിബി മുൻപ് വ്യക്തമാക്കിയിരുന്നു. നേരത്തെ, ഇന്ത്യയിൽ നടക്കാനിരുന്ന ടി20 ലോകകപ്പിലെ മത്സരങ്ങളിൽ സുരക്ഷാ ഭീഷണിയുടെ പേരിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഒഴിവാക്കിയിരുന്നു.



















