ഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു. വീണ്ടും ബാരലിന് 110 ഡോളര്‍ കടന്ന് കുതിക്കുകയാണ് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില. നിലവില്‍ ബാരലിന് 112.6 ഡോളറാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില. ഒരു ദിവസത്തിനിടെ ഏകദേശം അഞ്ചുശതമാനത്തോളമാണ് വില ഉയര്‍ന്നത്. 2022 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നതാണ് വില ഉയരാന്‍ കാരണം. യുദ്ധം അവസാനിപ്പിക്കുന്നതിന് അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഒരു വശത്ത് സംഘർഷം തുടരുന്നത് എണ്ണ വിതരണത്തെ ബാധിക്കുമോ എന്ന ആശങ്കയാണ് വില ഉയരാൻ കാരണം. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വന്‍ മിസൈല്‍ ആക്രമണമാണ് നടത്തിയത്. ഇറാന്റെ ആണവായുധ നിര്‍മാണ പദ്ധതികളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന അറാക് ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടര്‍ കോംപ്ലക്സിന് നേരെ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ അറിയിച്ചു. ആണവായുധങ്ങള്‍ക്ക് ആവശ്യമായ പ്ലൂട്ടോണിയം ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് അറാകിലെ പ്ലാന്റ് എന്നും ലോകത്തിന് ഭീഷണിയായ ഇറാന്റെ ആണവ പദ്ധതിയെ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.
സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. ഊര്‍ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന ട്രംപിന്റെ ഉറപ്പ് ലംഘിച്ചാണ് ഇസ്രയേല്‍ നീക്കം.
ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന ട്രംപിന്റെ പ്രഖ്യാപനം വെറും വാക്കെന്ന് തെളിഞ്ഞതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. രണ്ട് വന്‍കിട ഉരുക്ക് ശാലകള്‍, ഒരു പവര്‍ സ്റ്റേഷന്‍, സിവിലിയന്‍ ആണവ കേന്ദ്രം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവക്ക് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഇസ്രയേലിന്റെ ഈ നടപടിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. ഇസ്രായേല്‍ തീ കൊണ്ട് കളിച്ചെന്ന് ഐആര്‍ജിസി എയറോസ്പേസ് കമാന്‍ഡര്‍ സെയ്ദ് മാജിദ് മൂസവി പറഞ്ഞു.’ഞങ്ങളുടെ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നു. മുമ്പ് ഇത് നിങ്ങള്‍ പരീക്ഷിച്ചതാണ്, ഇനി വിട്ടുവീഴ്ചയില്ല. കണ്ണിന് കണ്ണ് എന്ന തത്വം ഞങ്ങള്‍ പാലിക്കില്ല’ കാത്തിരുന്നു കാണുക എന്നും മുന്നറിയിപ്പില്‍ പറയുന്നു.

















