എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്‍ അവതരണം മാറ്റി കേന്ദ്രസര്‍ക്കാര്‍; പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ബഹളം

Apr 1, 2026

ഡല്‍ഹി: വിദേശ ഫണ്ട് വിനിയോഗത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന വിവാദ എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്‍ ഉടൻ അവതരിപ്പിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ബില്ലിനെതിരെ ക്രൈസ്തവ സഭകള്‍ അടക്കം ശക്തമായ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതു കൂടി പരിഗണിച്ചാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് നീട്ടിവെക്കുന്നതെന്നാണ് സൂചന.

പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ, വിവാദ എഫ്‌സിആര്‍എ ബില്‍ ഇന്നത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇന്ന് ചര്‍ച്ചയ്ക്ക് എടുക്കില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. എന്നാല്‍ നാളെയോ അടുത്ത ദിവസങ്ങളിലോ ബില്‍ പരിഗണിക്കുമോയെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടില്ല.

പ്രതിപക്ഷത്തെ വിമര്‍ശിച്ച മന്ത്രി കിരണ്‍ റിജിജു ബില്ലിനെ ന്യായീകരിച്ചു. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും വിദേശ ഫണ്ടിന്റെ ദുരുപയോഗം തടയുന്നതിനുമാണ് ബില്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ബില്‍ ഒരു മതത്തെയോ സംഘടനയെയോ ലക്ഷ്യം വച്ചുള്ളതല്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും റിജിജു ആരോപിച്ചു.

രാവിലെ ചോദ്യോത്തര വേള ആരംഭിച്ചതിന് തൊട്ടുപിന്നാലെ പ്രതിപക്ഷ എംപിമാര്‍ വിവാദ ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു. ബഹളം രൂക്ഷമാവുകയും അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങുകയും ചെയ്തതോടെ സ്പീക്കര്‍ ഓം ബിര്‍ള ഉച്ചയ്ക്ക് 12 മണി വരെ ലോക്‌സഭ നിര്‍ത്തിവച്ചു. ബില്ലിനെതിരെ പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധിച്ചിരുന്നു.

cake tower new
LATEST NEWS