ഇറാനിലെ ഏറ്റവും വലിയ പാലം യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു, നിരവധി പേര്‍ക്ക് പരിക്ക്

Apr 3, 2026

ടെഹ്‌റാന്‍: ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക ജയിച്ചു എന്ന് അവകാശപ്പെടുമ്പോഴും പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. അമേരിക്കയും ഇസ്രയേലും ചേര്‍ന്ന നടത്തിയ ആക്രമണത്തില്‍ ഇറാനിലെ വലിയ പാലവും ഉരുക്ക് ഫാക്ടറിയും തകര്‍ന്നു. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ പാലമാണ് ഭാഗികമായി തകര്‍ന്നത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

തലസ്ഥാനമായ ടെഹ്റാനെ പടിഞ്ഞാറന്‍ നഗരമായ കരാജുമായി ബന്ധിപ്പിക്കുന്ന, നിര്‍മ്മാണത്തിലിരുന്ന പാലമാണ് തകര്‍ത്തത്. 136 മീറ്റര്‍ ഉയരമുള്ള ഈ പാലം മിഡില്‍ ഈസ്റ്റിന്റെ ഒരു എഞ്ചിനീയറിംഗ് മാസ്റ്റര്‍പീസായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. സ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്നതും പാലം തകരുന്നതും ദൃശ്യങ്ങളില്‍ കാണാം. പാലത്തില്‍ ഇസ്രയേല്‍- യുഎസ് സഖ്യം രണ്ടു തവണ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

ആദ്യ ആക്രമണത്തില്‍ ഏതാനും സാധാരണക്കാര്‍ക്ക് പരിക്കേറ്റിരുന്നു. അടിയന്തര സംഘം സ്ഥലത്തെത്തി പരിക്കേറ്റവര്‍ക്ക് സഹായം നല്‍കുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായതെന്ന് ടെഹ്‌റാന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ‘ഇറാനിലെ ഏറ്റവും വലിയ പാലം ഇടിഞ്ഞുവീഴുന്നു, ഇനി ഒരിക്കലും ഉപയോഗിക്കില്ല. ഇനിയും ഒരുപാട് കാര്യങ്ങള്‍ പിന്നാലെ!’ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

അധികം വൈകുംമുമ്പു തന്നെ ഇറാന്‍ ഒരു കരാറില്‍ ഏര്‍പ്പെടണമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. നമ്മുടെ ശത്രുക്കള്‍ തോല്‍ക്കുകയാണ് – എന്റെ പ്രസിഡന്‍സിയുടെ കീഴില്‍ അഞ്ച് വര്‍ഷമായി അമേരിക്ക നേടിയതുപോലെ, വിജയിക്കുകയാണ്. ഇപ്പോള്‍ മുമ്പത്തേക്കാള്‍ വലിയ വിജയം നേടുന്നു’ ട്രംപ് അവകാശപ്പെട്ടു. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ യുദ്ധത്തില്‍ വിജയം നേടിയതായി ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നതിനാല്‍ വളരെ വേഗം ‘ജോലി പൂര്‍ത്തിയാക്കുമെന്നും’ ട്രംപ് പറഞ്ഞു.

cake tower new
LATEST NEWS