ചെന്നൈ: തമിഴ്‌നാട്ടിൽ 717 ടാസ്മാക് ഔട്ട്ലെറ്റുകൾ അടച്ചു പൂട്ടാൻ സർക്കാർ ഉത്തരവിറക്കി. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന ഔട്ട്ലെറ്റുകൾ ആണ് പൂട്ടുന്നത്. രണ്ടാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ക്ഷേത്രങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ബസ് ടെർമിനലുകൾ എന്നിവയ്ക്കു സമീപം പ്രവർത്തിക്കുന്ന മദ്യശാലകൾ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി പരിശോധനകൾ നടത്തിയിരുന്നു. പരിശോധനയിൽ 276 മദ്യശാലകൾ ആരാധനാലയങ്ങൾക്ക് സമീപവും, 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപവും, 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപവും പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതോടെയാണ് ആകെ 717 മദ്യശാലകൾ അടച്ചുപൂട്ടാൻ തീരുമാനമായത്.
മദ്യശാലകൾ നിയന്ത്രിക്കാനും പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ജോസഫ് വിജയ് തുടക്കം മുതൽ തന്നെ ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകുന്ന തീരുമാനങ്ങൾ ആണ് സ്വീകരിക്കുന്നത്.
അധികാരത്തിൽ എത്തിയ ഉടൻ തന്നെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം പ്രത്യേക സേനയെ രൂപീകരിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു.




















