തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തി (ടിവികെ) ന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു നടൻ ജയ്. ടിവികെയുടെ റാലികളിൽ നടൻ പ്രത്യക്ഷപ്പെട്ടത് തമിഴ് സിനിമാ ലോകത്തും ഏറെ ചർച്ചയായി മാറിയിരുന്നു. മാത്രമല്ല, സത്യപ്രതിജ്ഞാ വേദിയിലും ജയ് വിജയ്‌യുടെ തൊട്ടരികിൽ തന്നെയുണ്ടായിരുന്നു.
ഇപ്പോഴിതാ താൻ ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തത് വിജയ്‍യോടുള്ള സ്നേഹം കൊണ്ടാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജയ്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയ് ഇക്കാര്യം പറഞ്ഞത്.
ടിവികെ തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന പ്രത്യാഘാതങ്ങളെയും പ്രതികരണങ്ങളെയും കുറിച്ചായിരുന്നു ജയ്‌യോടുള്ള ചോദ്യം. “ഞാൻ അത്തരം കാര്യങ്ങളെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. എന്നോട് പ്രചാരണത്തിന് പോകാമോ എന്നവർ ചോദിച്ചു, ഞാൻ അവർക്ക് എന്റെ പൂർണ പിന്തുണ നൽകി.
വിജയ് ഒരു രാഷ്ട്രീയക്കാരനായി വന്നത്, സമൂഹത്തിന് നന്മ ചെയ്യാനാണ്. അതിനായി എന്റെ സഹായം നൽകാൻ ഞാൻ ആഗ്രഹിച്ചു. വാസ്തവത്തിൽ പലരും എന്നെ പ്രചാരണത്തിൽ നിന്ന് തടഞ്ഞിരുന്നു. എന്നോടുള്ള കരുതൽ കാരണമായിരുന്നു അത്. എന്റെ കരിയർ തകരുമെന്ന് അവർ എനിക്ക് മുന്നറിയിപ്പ് നൽകി.
പക്ഷേ, പ്രചാരണത്തിനുള്ള പ്രവർത്തനങ്ങൾ ഞാൻ നേരത്തെ തന്നെ തുടങ്ങിയിരുന്നതിനാൽ അത് നിർത്താൻ എനിക്ക് തോന്നിയില്ല. വിജയ് വിജയിക്കുമെന്ന കാര്യത്തിൽ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷേ എന്റെ മനസ്സിൽ അതുണ്ടായിരുന്നില്ല. ഞാൻ അദ്ദേഹത്തിന് വേണ്ടി വർക്ക് ചെയ്തത്, അദ്ദേഹത്തോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രമാണ്”.- ജയ് പറഞ്ഞു.
അതേസമയം ജയ്‌യുടെ സിനിമാ അരങ്ങേറ്റവും വിജയ് ചിത്രത്തിലൂടെയായിരുന്നു. 2002 ൽ പുറത്തിറങ്ങിയ ഭഗവതി എന്ന ചിത്രത്തിലൂടെയാണ് ജയ് തമിഴ് സിനിമാ ലോകത്തേക്ക് ചുവടുവച്ചത്. സറ്റേൻട്ര് മാറ്ദ് വാനിലൈ എന്ന ചിത്രത്തിൽ വിജയ് ഫാൻ ആയ യുവാവിന്റെ വേഷത്തിലാണ് ജയ് എത്തുന്നത്. മെയ് 15 ന് ചിത്രം തിയറ്ററുകളിലെത്തും.




















