തിരുവനന്തപുരം: മുസ്ലിം ലീഗിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത്, ഒരു വിദ്വേഷ ക്യാംപെയ്ന്‍ സംസ്ഥാനത്ത് ഉണ്ടാക്കി കേരളത്തില്‍ വിഭജനം ഉണ്ടാക്കാനാണെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. മുസ്ലിം ലീഗ് കോണ്‍ഗ്രസിന്റെ കൂടെയുള്ള പ്രധാനപ്പെട്ട ഘടകകക്ഷിയാണ്. യുഡിഎഫ് തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച കക്ഷിയാണ്. കെ കരുണാകരന്റെ കാലം മുതല്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. വിജയത്തില്‍ അവര്‍ക്കും പ്രധാന റോളുണ്ട്.
കേരളത്തില്‍ മുസ്ലിം ലീഗ് ദുര്‍ബലമായാല്‍ ആ സ്‌പേസ് വര്‍ഗീയശക്തികള്‍ കയ്യടക്കും. അതിനെ തടുത്തു നിര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടി കൂടിയാണ് മുസ്ലിം ലീഗ്. ലീഗിനെ എതിര്‍ക്കുന്നവര്‍ അതുകൂടി മനസ്സിലാക്കണം. വിദ്വേഷ പ്രചാരണത്തോട് ഒരു വിട്ടുവീഴ്ചയുമില്ല. മതേതര നിലപാടില്‍ ഒരു കോംപ്രമൈസുമില്ല. തെരഞ്ഞെടുപ്പ് കാലത്ത് വിട്ടുവീഴ്ച ചെയ്തിട്ടില്ല, പിന്നെയാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് കോംപ്രമൈസ് ചെയ്യാന്‍ പോകുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
കേരളത്തെ ഭിന്നിപ്പിക്കാന്‍ ഒരു തരത്തിലും സമ്മതിക്കില്ല. വരാനിരിക്കുന്ന തലമുറകള്‍ സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന ഒരു കേരളം. അതു തകര്‍ക്കാന്‍ ഒരു ശക്തിയെയും സമ്മതിക്കില്ല. എന്തു വില കൊടുത്തും അതിനെ എതിര്‍ക്കും. സാമുദായനേതാക്കളുടെ ബാഗത്തു നിന്നും ഒരിക്കലും അത്തരം പ്രസ്താവനകള്‍ ഉണ്ടാകരുതെന്നാണ് തന്റെ അഭ്യര്‍ത്ഥന. അവര്‍ക്ക് വേണമെങ്കില്‍ വ്യക്തിപരമായി തന്നെ വിമര്‍ശിക്കാം. ഇത് മതേതര കേരളമാണ്. ഇതില്‍ ഒരു പോറല്‍ വീഴ്ത്താന്‍ പോലും സമ്മതിക്കില്ലെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് യുഡിഎഫ് കടക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് യോഗം ഇന്ന് ചേരും. കെസി വേണുഗോപാല്‍ ഇന്നെത്തും. രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി നേതൃത്വം എല്ലാവരുമായി കൂടിയാലോചിച്ച്, കോണ്‍ഗ്രസിന്റെ കാര്യം കൂടി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു.
മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ താന്‍ പോയി കാണും. അദ്ദേഹം തന്റെ കൂടി നേതാവാണ്. മന്ത്രിസഭയില്‍ നല്ല ടീം ഉണ്ടാകും. ഒറ്റയ്ക്ക് ഒരാള്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത പിണറായി വിജയനെ ഫോണില്‍ വിളിച്ചിരുന്നു. അദ്ദേഹത്തെ വാടക വീട്ടില്‍ പോയി ഉറപ്പായും കാണുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.




















