‘ദൃശ്യം ആദ്യ ഭാഗത്തില്‍ എനിക്ക് തെറ്റു പറ്റി, സിനിമ കണ്ടപ്പോഴാണ് മനസിലായത്; വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി ജീത്തു ജോസഫ്

May 20, 2026

മലയാള സിനിമയുടെ ഗതി മാറ്റിയ ചിത്രങ്ങളിലൊന്നാണ് ദൃഷ്യം. 2013 ല്‍ പുറത്തിറങ്ങിയ സിനിമ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ മാത്രമല്ല വിദേശ ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടു. ആദ്യ ഭാഗത്തിന് തുടര്‍ച്ചകളുമുണ്ടായി. ഇപ്പോഴിതാ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും. മെയ് 21 ന് മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ ദൃശ്യം 3 പ്രേക്ഷകരിലേക്ക് എത്തും.

13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൃശ്യം എന്ന ചിത്രത്തിലേക്ക് എത്താന്‍ തനിക്ക് പ്രചോദനമായി മാറിയ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലില്‍, ചിത്രത്തിലെ താരങ്ങള്‍ക്കൊപ്പം നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ആ കഥ പങ്കുവച്ചത്. ഒപ്പം ദൃശ്യം ചെയ്ത സമയത്ത് തനിക്ക് പറ്റിയൊരു തെറ്റിനെക്കുറിച്ചും ജീത്തു സംസാരിക്കുന്നുണ്ട്.

‘എനിക്ക് ഈ ആശയം കിട്ടിയത് തന്നെ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തില്‍ നിന്നാണ്. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും തമ്മിലുണ്ടായ ഒരു ഇഷ്യൂ. അത് പിന്നെ ഒരു പൊലീസ് കേസ് ആവുന്നു. അത് ചര്‍ച്ചയായ സമയത്ത് ഒരു വ്യക്തി എന്നോട് പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്. രണ്ട് കുടുംബങ്ങളുടെ ഭാഗത്തും ശരിയുമുണ്ട് തെറ്റുമുണ്ട് എന്ന്. ആരുടെ കൂടെ നില്‍ക്കും എന്നതാണ് കണ്‍ഫ്യൂഷന്‍. ആ പുള്ളിക്ക് രണ്ട് കുടുംബങ്ങളെയും അറിയാമായിരുന്നു” ജീത്തു പറയുന്നു.

”അന്ന് ഞാന്‍ സിനിമയില്‍ വന്നിട്ടില്ല. 2000 ലെ കാര്യമാണ് പറയുന്നത്. തിയറ്ററില്‍ ഇങ്ങനെയൊരു അവസ്ഥ വന്നാല്‍ പ്രേക്ഷകര്‍ ആരുടെ കൂടെ നില്‍ക്കുമെന്ന സംശയം ഉണ്ടായിരുന്നു. അവരുടെ മനസ് അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് ചാടില്ലേ. അങ്ങനെയുള്ള ആലോചനയില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് ദൃശ്യം” എന്നാണ് ജീത്തു ദൃശ്യത്തിന്റെ പിറവിയെക്കുറിച്ച് പറയുന്നത്. പിന്നാലെ ദൃശ്യത്തില്‍ തനിക്ക് സംഭവിച്ചൊരു തെറ്റിനെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

”സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ എനിക്ക് തെറ്റിപ്പോയെന്ന് മനസിലായി. കാരണം ആ ബാലന്‍സിംഗ് വന്നില്ല. എല്ലാവരും ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും കൂടെയാണ്. ശരിക്കും ആലോചിച്ചാല്‍ ഗീത പ്രഭാകറിനെ കുറ്റം പറയാന്‍ പറ്റുമോ? സ്വന്തം മകന്‍ മിസ്സിംഗ് ആയി. അതിന്റെ സത്യം കണ്ടെത്താനായി ഇറങ്ങിത്തിരിച്ചു. ഇപ്പുറത്ത് നിന്ന് നോക്കുമ്പോള്‍ ജോര്‍ജുകുട്ടി കാര്യങ്ങളെ മാനിപ്പുലേറ്റ് ചെയ്ത് കൊണ്ടുപോവുകയാണ്, അവര്‍ക്ക് സഹിക്കുമോ? മകന്‍ അമ്മയോട് കുറ്റം ഏറ്റുപറഞ്ഞിട്ടില്ല. അതുകൊണ്ട് അത് വിശ്വസിക്കാന്‍ ഇപ്പോഴും അവര്‍ തയ്യാറല്ല. സത്യം അതാണെന്ന് അമ്മയ്ക്ക് അറിയില്ല. മറുവശത്ത് സ്വയരക്ഷയുടെ ഭാഗമായി സംഭവിച്ചൊരു തെറ്റാണ്. പൊലീസില്‍ പോകാനും പറ്റില്ല. അമ്മ ഐജിയാണ്, അതിനാല്‍ നീതി കിട്ടില്ല. രണ്ടു പേരുടെ ഭാഗത്തും തെറ്റും ശരിയുമുണ്ട്. ഇതായിരുന്നു ദൃശ്യം എന്ന സിനിമ ഉണ്ടാകാനുള്ള എന്റെ ആദ്യ ചിന്ത” എന്നും അദ്ദേഹം പറയുന്നു.

cake tower new
LATEST NEWS