ദുബൈ: യുഎഇയിൽ താമസിക്കുന്ന പ്രവാസികളിൽ 94 ശതമാനം പേരും ഭാവിയിലും രാജ്യത്ത് തന്നെ തുടരാൻ ആഗ്രഹിക്കുന്നതായി സർവേ റിപ്പോർട്ട്. മികച്ച ജീവിതനിലവാരം, തൊഴിൽ അവസരങ്ങൾ, സുരക്ഷ എന്നിവയാണ് യുഎഇയിൽ തുടരാനുള്ള പ്രധാന കാരണങ്ങളായി ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടിയത്.
ആർസെറ്റ് ഗ്ലോബലും (ARCET Global) ക്വസ്റ്റൻ പ്രൊയും ചേർന്ന് നടത്തിയ ‘യുഎഇ എക്സ്പാറ്റ് മോണിറ്റർ’ സർവേയിലാണ് ഈ കണ്ടെത്തൽ. സർവേയിൽ പങ്കെടുത്തവരിൽ 87 ശതമാനം പേർ സ്വന്തം രാജ്യത്തേക്കാൾ കൂടുതൽ അവസരങ്ങൾ യുഎഇ നൽകുന്നുവെന്ന് അഭിപ്രായപ്പെട്ടു.
പ്രവാസികൾ യുഎഇയെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാൻ കാരണം നികുതിയില്ലാത്ത വരുമാനമാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ സർവേയിൽ പങ്കെടുത്ത 88 ശതമാനം പേരുടെ അഭിപ്രായത്തിൽ, മികച്ച ജീവിതനിലവാരവും തൊഴിൽ അവസരങ്ങളുമാണ് യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണം. സുരക്ഷയും കുറഞ്ഞ കുറ്റകൃത്യനിരക്കുമാണ് യുഎഇയെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണമെന്ന് 87 ശതമാനം പേരും അഭിപ്രായപ്പെട്ടു.നികുതിയില്ലാത്ത വരുമാനമാണ് പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടിയത് 81 ശതമാനം പേരാണ്. സർവേയിൽ പങ്കെടുത്തവരിൽ 97 ശതമാനം പേരും യുഎഇയെ സുരക്ഷിതവും സ്ഥിരതയുള്ളതുമായ രാജ്യമെന്നാണ് വിലയിരുത്തിയത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് നവീകരണവും വികസനവും കൂടുതൽ വേഗത്തിലാകുമെന്ന് 87 ശതമാനം പേരും പ്രതീക്ഷ പ്രകടിപ്പിച്ചു.
2026 ഏപ്രിൽ, മേയ് മാസങ്ങളിലായി യുഎഇയിലെ ഏഴ് എമിറേറ്റുകളിലായി താമസിക്കുന്ന 18 വയസിന് മുകളിലുള്ള 708 പ്രവാസികളിലാണ് സർവേ നടത്തിയത്.



















