തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയ്യാങ്കളി, ബിജെപി- യുഡിഎഫ് അംഗങ്ങള്‍ ഏറ്റുമുട്ടി; ഹാജര്‍ രജിസ്റ്ററിനായി പിടിവലി

Jun 29, 2026

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ നാടകീയ സംഭവങ്ങള്‍. കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ബിജെപി- യുഡിഎഫ് അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.

ഉച്ചയ്ക്ക് 2.30ന് കൗണ്‍സില്‍ യോഗം ആരംഭിച്ചതിന് പിന്നാലെയാണ് സംഭവം. ആര്‍ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം ആരംഭിച്ചു. യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ അജണ്ടകള്‍ പാസാക്കി കൗണ്‍സില്‍ യോഗം പിരിഞ്ഞതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് കയ്യാങ്കളിയും ഏറ്റുമുട്ടലും പരസ്പരമുള്ള ചീത്തവിളിയും അടക്കമുള്ള നാടകീയ സംഭവങ്ങള്‍ക്ക് കൗണ്‍സില്‍ യോഗം സാക്ഷിയായത്.

കൗണ്‍സില്‍ യോഗം പിരിഞ്ഞതിന് പിന്നാലെ യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ശബരീനാഥന്‍ ഹാജര്‍ രജിസ്റ്ററില്‍ ഒപ്പിടുകയും പരിശോധിക്കുകയും ചെയ്തു. ഈസമയത്ത് രജിസ്റ്റര്‍ വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ബിജെപി കൗണ്‍സിലര്‍മാര്‍ അദ്ദേഹത്തിന്റെ അരികിലേക്ക് പോയി. പരസ്പരമുള്ള വാക്കേറ്റം പിന്നീട് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് ബിജെപി- യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ പിടിവലിയായി. അതിനിടെ രജിസ്റ്റര്‍ വലിച്ചുകീറി നശിപ്പിക്കാനുള്ള ശ്രമവും ഉണ്ടായി.

സംഘര്‍ഷത്തിനിടെ സ്ത്രീ കൗണ്‍സിലര്‍മാരെ ഏകപക്ഷീയമായി ആക്രമിച്ചുവെന്ന് യുഡിഎഫ് ആരോപിക്കുന്നു. പാര്‍ട്ടിയുമായി ആലോചിച്ച് നിയമ നടപടികളിലേക്ക് കടക്കുമെന്ന് യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം രജിസ്റ്ററില്‍ തിരുത്തല്‍ വരുത്താനാണ് ശബരീനാഥ് ശ്രമിച്ചതെന്നും സിപിഎമ്മിന് വേണ്ടി ബി ടീമായി യുഡിഎഫ് പ്രവര്‍ത്തിച്ചുവെന്നും ബിജെപി ആരോപിക്കുന്നു.

cake tower new
LATEST NEWS