ദുബൈ: ഇന്ത്യക്കാരുടെ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിച്ച നടപടി പുനപരിശോധിക്കണം എന്നാവശ്യവുമായി പ്രവാസി സംഘടനകൾ. മുൻപ് പാസ്‌പോർട്ട് പുതുക്കലിന്റെ ഫീസ് 285 ദിർഹമായിരുന്നു. ഇത് ഒറ്റയടിക്ക് 450 ദിർഹമായി ഉയർത്തുക ആയിരുന്നു. ഏകദേശം 60 ശതമാനത്തിന്റെ വർധനവാണ് ഫീസിൽ വന്നിരിക്കുന്നത്. ഇത് സാധാരണ പ്രവാസികൾക്ക് അമിത ബാധ്യത സൃഷ്ടിക്കുമെന്നും സംഘടനകൾ പറയുന്നു.
യുഎഇയിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികളിൽ 60 മുതൽ 70 ശതമാനം വരെ പേർ കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്നവരാണ്. ഭൂരിഭാഗം തൊഴിലുടമകളും പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കാറില്ല.
പ്രതിമാസം 800 മുതൽ 1,200 ദിർഹം വരെ മാത്രം ശമ്പളം ലഭിക്കുന്ന പലർക്കും ഒരു പാസ്‌പോർട്ട് പുതുക്കാൻ അര മാസത്തെ ശമ്പളത്തിന് തുല്യമായ തുക ചെലവാകുന്ന സാഹചര്യമാണുള്ളത്. ഇത് വലിയ സാമ്പത്തിക ബാധ്യത പ്രവാസികൾക്ക് സൃഷ്ട്ടിക്കുമെന്നും സംഘടനകൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയിലേക്ക് വൻ തോതിൽ പണം അയയ്ക്കുന്ന ഗൾഫ് പ്രവാസികൾക്ക് കേന്ദ്ര സർക്കാർ പ്രത്യേക പരിഗണന നൽകണമെന്നും, കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കും ഇ സി ആർ വിഭാഗക്കാർക്കും പാസ്‌പോർട്ട് ഫീസിൽ ഇളവുകൾ നൽകണമെന്നുള്ള ആവശ്യമാണ് പ്രവാസി സംഘടനകൾ ഉന്നയിക്കുന്നത്.




















