ഗാന്ധിനഗര്‍: മദ്യപാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മകനെ ക്രൂരമായി കൊലപ്പെടുത്തി മാതാപിതാക്കള്‍. മരണത്തിന് ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനും ഇവര്‍ ശ്രമം നടത്തി. എന്നാല്‍ 23 കാരനായ യുവാവിന്റെ ഭാര്യയുടെ ഇടപെടലാണ് ക്രൂരമായ കൊലപാതകത്തിലെ അണിയറയിലേക്ക് വെളിച്ചം വീശിയത്.
ആദ്യം ആത്മഹത്യയെന്ന് കരുതിയ 23 കാരന്റെ മരണം, മാതാപിതാക്കള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയാണ് തെളിഞ്ഞത്. ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിലുള്ള ഗോണ്ടല്‍ താലൂക്കിലെ ഗുണ്ടാല ഗ്രാമത്തില്‍ ജൂണ്‍ 30-നാണ് സംഭവം നടന്നത്. റാം ബാബുഭായ് ബംഭാവ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നാല് മാസം മുമ്പാണ് ഇയാളുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവിന്റെ മരണത്തില്‍ സംശയം തോന്നിയ ഭാര്യയാണ് പൊലീസില്‍ പരാതി നല്‍കുന്നത്.
റാമിന് കടുത്ത മദ്യപാന ശീലമുണ്ടായിരുന്നു. ഇതേച്ചൊല്ലി പിതാവ് ബാബുഭായ്, മാതാവ് മനീഷാബെന്‍ എന്നിവരുമായി വീട്ടില്‍ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവം നടന്ന ദിവസം മദ്യപാനത്തെച്ചൊല്ലി മാതാപിതാക്കളും റാമുമായി വീണ്ടും തര്‍ക്കമുണ്ടായി. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ മാതാവ് റാമിനെ ബലമായി ആസിഡ് കുടിപ്പിച്ചു. തുടര്‍ന്ന് പിതാവ് റാമിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം ഇതൊരു ആത്മഹത്യയായി ചിത്രീകരിക്കാന്‍ പിതാവായ ബാബുഭായ് തന്റെ പ്രാദേശിക രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാന്‍ ശ്രമിച്ചു. പൊലീസിനോ അധികൃതര്‍ക്കോ യാതൊരുവിധ സംശയവും തോന്നാത്ത രീതിയില്‍, ഗോണ്ടല്‍ സിവില്‍ ആശുപത്രിയില്‍ വെച്ച് വേഗത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇയാള്‍ ചില പ്രാദേശിക നേതാക്കള്‍ വഴി സമ്മര്‍ദ്ദം ചെലുത്തിയതായി പൊലീസ് പറയുന്നു. എന്നാല്‍ ഉള്ളില്‍ വിഷാംശം ചെന്നതായും ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
റാമിന്റെ ഭാര്യ ബന്‍ഷിബെന്‍ ബംഭാവ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗോണ്ടല്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും മാതാപിതാക്കളായ ബാബുഭായിയെയും മനീഷാബെന്നിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു പ്രാദേശിക ചായക്കട നടത്തുന്ന ബാബുഭായിയുടെ നാല് മക്കളില്‍ മൂത്തയാളാണ് കൊല്ലപ്പെട്ട റാം.




















