ദേശീയപാത 66 വികസനം: വടകര മുക്കാലിയിൽ കനത്ത മണ്ണൊലിപ്പ്

Jul 6, 2026

വടകര: ദേശീയപാത 66വീതികൂട്ടൽ പദ്ധതി പുരോഗമിക്കുന്ന വടകരയ്ക്ക് സമീപം മുക്കാലിയിൽ കനത്ത മഴയെ തുടർന്നുണ്ടായ തുടർച്ചയായ മണ്ണിടിച്ചിലും മണ്ണൊലിപ്പും പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. മണ്ണൊലിപ്പ് രൂക്ഷമായതോടെ മേഖലയിലെ മൂന്ന് വീടുകൾ തകർച്ചാ ഭീഷണിയിലാണ്. ശനിയാഴ്ച ദേശീയപാതയുടെ വശങ്ങളിലെ മൺതിട്ട ഇടിഞ്ഞുതാഴ്ന്നതിന് പിന്നാലെ ഞായറാഴ്ചയും ഇതേ സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായി. അപകടസാധ്യത കണക്കിലെടുത്ത് ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

വടക്കേ പുനാത്തിൽ അഭിലാഷിന്റെ വീടിന് തൊട്ടടുത്താണ് ഏറ്റവും ഒടുവിൽ മണ്ണിടിച്ചിലുണ്ടായത്. ഭീമാകാരമായ പാറക്കല്ലുകളും മണ്ണും ഇയാളുടെ പുരയിടത്തിലേക്ക് വൻതോതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി വലിയ തോതിൽ മണ്ണുമാറ്റുകയും കുന്നുകൾ കുത്തനെയരിഞ്ഞ് മാറ്റുകയും ചെയ്തതാണ് ഈ തുടർച്ചയായ മണ്ണൊലിപ്പിന് കാരണമായത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഈ ഭാഗത്ത് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് വഴിവെക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കഴിഞ്ഞ വർഷത്തെ കാലവർഷത്തിനിടെ കന്നൂക്കരയ്ക്കും മീത്തലെ മുക്കാലിക്കും ഇടയിലുള്ള മൺതിട്ട സംരക്ഷിക്കാൻ നിർമ്മിച്ച സോയിൽ നെയ്‌ലിംഗ് സംവിധാനം ഭൂമി ഇടിഞ്ഞതിനെ തുടർന്ന് പൂർണ്ണമായി തകർന്നിരുന്നു. ഇതിന് പകരമായി ഇപ്പോൾ ഇവിടെ പുതിയ കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മിച്ചുവരികയാണ്. എന്നാൽ ഈ നിർമ്മാണ സൈറ്റിന് തൊട്ടടുത്താണ് ഇപ്പോൾ വീണ്ടും മണ്ണിടിച്ചിലുണ്ടായത്. ആർ.ഡി.ഒ കെ.കെ. പ്രസീൽ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ എന്നിവർ ശനിയാഴ്ച സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

കഴിഞ്ഞ വർഷത്തെ മഴക്കാലത്തും റോഡിന്റെ എതിർവശത്തും സമാനമായ തകർച്ചയുണ്ടായതായി കോട്ടയിൽ രാധാകൃഷ്ണൻ ചൂണ്ടിക്കാണിച്ചു. തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ദേശീയപാതയുടെ ഇടതുവശം കോൺക്രീറ്റ് ഭിത്തി നിർമ്മിച്ച് മണ്ണുനിറച്ച് സുരക്ഷിതമാക്കിയപ്പോൾ, വലതുവശം യാതൊരു സുരക്ഷയുമില്ലാതെ പൂർണ്ണമായും തുറന്ന നിലയിലാണ്. വലതുവശത്തെ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയുടെ നിർമ്മാണം കൂടി സമയബന്ധിതമായി പൂർത്തിയാക്കിയിരുന്നെങ്കിൽ ജനങ്ങൾക്ക് ഈ ഭീതിയിൽ ജീവിക്കേണ്ടി വരില്ലായിരുന്നുവെന്നും നിർമ്മാണത്തിൽ വലിയ താമസം നേരിടുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടില്ല; ചൊവ്വാഴ്ച കളക്ടറേറ്റിൽ യോഗം
നിലവിൽ ദേശീയപാത 66-ലൂടെയുള്ള വാഹന ഗതാഗതത്തെ മണ്ണൊലിപ്പ് ബാധിച്ചിട്ടില്ല. എങ്കിലും മഴ ശക്തമായി തുടർന്നാൽ ഇനിയും വലിയ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്.

സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി വടകര എംപി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച കോഴിക്കോട് കളക്ടറേറ്റിൽ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, പ്രദേശത്തെ എംഎൽഎമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. മുക്കാലിയിലെ അടിയന്തര സുരക്ഷാ ക്രമീകരണങ്ങളും മേഖലയിൽ അനുമതി കാത്തുകിടക്കുന്ന അടിപ്പാത പദ്ധതികളും യോഗം വിശദമായി ചർച്ച ചെയ്യും.

cake tower new
LATEST NEWS
പ്രണയകാലം കഴിഞ്ഞു, ഇനി ചോരക്കളി..! ആക്ഷന്‍ ചിത്രവുമായി മമിത ബൈജു; നിര്‍മാണം പ്രദീപ് രംഗനാഥന്‍

പ്രണയകാലം കഴിഞ്ഞു, ഇനി ചോരക്കളി..! ആക്ഷന്‍ ചിത്രവുമായി മമിത ബൈജു; നിര്‍മാണം പ്രദീപ് രംഗനാഥന്‍

സംവിധായകനായി കരിയര്‍ ആരംഭിച്ച്, പിന്നീട് നായകനായി മിന്നും വിജയം നേടിയ താരമാണ് പ്രദീപ് രംഗനാഥന്‍....

ഇന്ത്യയുടെ E20 ഇന്ധനം വേണ്ടെന്ന് പറഞ്ഞതായി ഭൂട്ടാന്‍ പത്രം, ഓഫര്‍ നല്‍കിയില്ലെന്ന് കേന്ദ്രം; വിവാദം

ഇന്ത്യയുടെ E20 ഇന്ധനം വേണ്ടെന്ന് പറഞ്ഞതായി ഭൂട്ടാന്‍ പത്രം, ഓഫര്‍ നല്‍കിയില്ലെന്ന് കേന്ദ്രം; വിവാദം

ന്യൂഡല്‍ഹി: എഥനോള്‍ മിശ്രിത ഇന്ധന (E20) പദ്ധതിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദം ഇന്ത്യന്‍...

ബാങ്കുകളുടെ വായ്പ വളര്‍ച്ചയില്‍ പ്രതീക്ഷ, എണ്ണവില 72 ഡോളറില്‍; സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു

ബാങ്കുകളുടെ വായ്പ വളര്‍ച്ചയില്‍ പ്രതീക്ഷ, എണ്ണവില 72 ഡോളറില്‍; സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു

ഡല്‍ഹി: ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം...