കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസിലെ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസില്‍ വിവാദ ഉത്തരവിറക്കിയ കശുവണ്ടി വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസിനെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി ആരംഭിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് എ ബദറുദ്ദീന്‍, ഐഎഎസ് ഉദ്യോഗസ്ഥനോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രോസിക്യൂഷന്‍ അനുമതിക്കായുള്ള അപേക്ഷയില്‍ ഉചിതമായ തീരുമാനമെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നത് എന്ന രീതിയിലാണ് വിവാദ ഉത്തരവ് തയ്യാറാക്കിയിരിക്കുന്നത്. ഇത് തെറ്റായ വിവരമാണെന്നും കോടതിയെ പൊതുമധ്യത്തില്‍ കരിവാരിത്തേക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണെന്നും കോടതി കുറ്റപ്പെടുത്തി. കോടതിയെ മുന്‍നിര്‍ത്തി ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയിലേക്ക് നീങ്ങിയത്.
കേസിലെ പ്രതികളായ ഉദ്യോഗസ്ഥരാണോ സംസ്ഥാനം ഭരിക്കുന്നതെന്ന് കോടതി തുറന്നടിച്ചു. സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള കനത്ത കടന്നാക്രമണമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പുറത്തുവിട്ടത് കോടതിയലക്ഷ്യമാണ്. നീതിന്യായ വ്യവസ്ഥയ്ക്കുനേരെയുള്ള കടന്നാക്രമാണ് ഉണ്ടായത്. ഇത് അനാവശ്യവും അപകടകരവുമായ സമീപനമാണ്. മുന്‍ സര്‍ക്കാരിനെക്കാള്‍ മോശം നിലപാടാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കോടതി കുറ്റപ്പെടുത്തി.
ആഫ്രിക്കയില്‍ നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 600 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്‍ ചന്ദ്രശേഖരനും കോര്‍പറേഷന്‍ മുന്‍ എംഡി കെഎ രതീഷുമാണ് മുഖ്യപ്രതികള്‍. ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തത് ചോദ്യംചെയ്ത് കൊല്ലം സ്വദേശി കടകംപള്ളി മനോജ് ആണ് കോടതിയെ സമീപിച്ചത്.
കോടതി ഇടപെട്ടിട്ടും അപേക്ഷയില്‍ തീരുമാനമെടുക്കാതിരുന്നതിന് 2025ല്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എ.പി.എം.മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങിയിരുന്നു. തുടര്‍ന്ന് ഈമാസം രണ്ടിനാണ് കോടതി നിര്‍ബന്ധിച്ചതുപ്രകാരം അനുമതി നല്‍കുന്നുവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഉത്തരവിലെ അപകടം മനസിലാക്കി അഡ്വക്കറ്റ് ജനറല്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ആദ്യ ഉത്തരവ് പിന്‍വലിച്ച് തിങ്കളാഴ്ച പുതിയ ഉത്തരവിറക്കുകയായിരുന്നു. എന്നാല്‍ അതിനകം ആദ്യ ഉത്തരവ് ഉയര്‍ത്തിക്കാട്ടി പ്രതികള്‍ രാഷ്ട്രീയപ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് കോടതി രൂക്ഷവിമര്‍ശനമുയര്‍ത്തിയത്.
















