തിരുവനന്തപുരം: കോറോ ഹെൽത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ നിന്ന് കൂട്ടപിരിച്ചുവിടലിന് വിധേയമാക്കപ്പെട്ട ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നൽകാൻ തീരുമാനം. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് അനക്സ് ഹാളിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഇതോടെ നേരത്തെ നൽകിയ രണ്ട് മാസത്തേത് ഉൾപ്പെടെ ഏഴുമാസത്തെ ശമ്പളം ജീവനക്കാർക്ക് ലഭിക്കും. ഈ മാസം 26ന് മുൻപ് തന്നെ ഉറപ്പുനൽകിയ തുക കമ്പനി കൈമാറുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് മറ്റ് ഇടങ്ങളിൽ ജോലിയിൽ പ്രവേശിക്കുന്നതിന് വേണ്ട എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, റിലീവിംഗ് ലെറ്റർ ഉൾപ്പെടെയുള്ള മറ്റ് രേഖകളും നൽകുമെന്നും മന്ത്രി പറഞ്ഞു. കോറോ ഹെൽത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് മനുഷ്യത്വ രഹിതമായ നടപടിയായിരുന്നുവെന്ന് മന്ത്രി ബിന്ദു കൃഷ്ണ ചർച്ചയിൽ പറഞ്ഞു.
കോറോയുടെ അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിച്ച് മുഴുവൻ ജീവനക്കാർക്കും തൊഴിൽ ഉറപ്പാക്കണം എന്ന നിർദ്ദേശം മന്ത്രി മുന്നോട്ടുവച്ചു. കമ്പനി തുറന്നു പ്രവർത്തിക്കുന്നതിന് വേണ്ട സഹായവും ഉറപ്പു നൽകി. എന്നാൽ കേരളത്തിലെ പ്രവർത്തനവുമായി മുന്നോട്ടു പോകാൻ കമ്പനിയുടെ സാങ്കേതിക കാരണങ്ങൾ മൂലം കഴിയില്ല എന്ന് കോറോ ഹെൽത്ത് ഇന്ത്യ ഹെഡ് യോഗത്തിൽ അറിയിച്ചു. തുടർന്ന് മന്ത്രി ബിന്ദു കൃഷ്ണ ജീവനക്കാരുടെ പ്രതിനിധികളുമായും, തൊഴിലാളി യൂണിയൻ പ്രതിനിധികളുമായും സംസാരിച്ച് ഒത്തുതീർപ്പ് ധാരണ തയ്യാറാക്കി കമ്പനി അധികൃതരെ അറിയിച്ചു.
മുൻകൂട്ടി നോട്ടീസ് നൽകാതെ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ചർച്ചകൾക്ക് ഒടുവിൽ നിലവിൽ കമ്പനി നൽകിയ രണ്ട് മാസം കൂടാതെ അഞ്ച് മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൂടി ജീവനക്കാർക്ക് നൽകണമെന്ന മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശം കോറോ ഹെൽത്ത് അധികൃതർ അംഗീകരിച്ചു. ഇതിന്റെ ഭാഗമായി ത്രികക്ഷി ധാരണ പത്രവും തയ്യാറാക്കി.
അഡീഷണൽ ലേബർ കമ്മീഷണർ, കോറോ ഹെൽത്തിന്റെ ഔദ്യോഗിക പ്രതിനിധി, തൊഴിലാളികളുടെ പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തിയാണ് ധാരണപത്രം ഉണ്ടാക്കിയത്. മന്ത്രി ബിന്ദു കൃഷ്ണ നടത്തിയ ചർച്ചയിലെ തീരുമാനത്തിൽ ജോലി നഷ്ടപ്പെട്ട ജീവനക്കാർ സംതൃപ്തി അറിയിച്ചു. കിട്ടാവുന്നതിൽ ഏറ്റവും നല്ല പരിഹാരമാണ് മന്ത്രിയുടെ നേതൃത്വത്തിൽ ലഭ്യമാക്കിയത് എന്ന് ജീവനക്കാർ പറഞ്ഞു. കോറോ ഹെൽത്തിൽ നിന്ന് ജോലി നഷ്ടപ്പെട്ടവർക്ക് മറ്റിടങ്ങളിൽ തൊഴിൽ ലഭ്യമാക്കാൻ കഴിയുമോ എന്നത് സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

















