തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി കൗൺസിലറും കാപ്പാ കേസ് പ്രതിയുമായ ആർ സുഗതന് കോർപ്പറേഷൻ അവധി അനുവദിച്ചു. കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിന് സുഗതന് ആറു മാസത്തേക്കാണ് അവധി നൽകിയത്. 51 വോട്ടിനാണ് സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ചതെന്ന് മേയർ വി വി രാജേഷ് പറഞ്ഞു.
യുഡിഎഫ് വിമതൻ സുധീഷും സ്വതന്ത്ര കൗൺസിലർ എം രാധാകൃഷ്ണനും അവധി അപേക്ഷയെ പിന്തുണച്ചു. അവധി അപേക്ഷയെ പിന്തുണച്ച് മേയർ വി വി രാജേഷ് കാസ്റ്റിങ്ങ് വോട്ട് രേഖപ്പെടുത്തി. അവധി അപേക്ഷ പാസ്സായതിനു പിന്നാലെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തി. എൽഡിഎഫ് കൗൺസിലർമാർ ഡയസിന് മുന്നിൽ പ്രതിഷേധിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡിലെ ബിജെപി കൗൺസിലറാണ് ആർ സുഗതൻ. കാപ്പാ കേസിൽ സുഗതൻ നിലവിൽ വിയ്യൂർ ജയിലിലാണ്. ദൈവങ്ങളുടെയും ബലിദാനികളുടേയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിന് സുഗതൻ അടക്കം 20 ബിജെപി കൗൺസിലരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. തുടർന്ന് വിയ്യൂർ ജയിലിലാണ് സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.

















